രണ്ടാം ക്ലാസുകാരി ആദ്യം പറഞ്ഞത് ടീച്ചറോട്.. കല്യാണ വീട്ടിൽ വച്ച് പെൺകുട്ടിയെ….

വിവാഹം നടക്കുന്ന വീട്ടിൽ വച്ച് രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിക്ക് കഠിന തടവും പിഴയും വിധിച്ച് കോടതി. കോഴിക്കോട് പേരാമ്പ്ര കൽപത്തൂർ സ്വദേശി തട്ടാൻകണ്ടി കോളനിയിൽ ദാമോദരനെയാണ് കോടതി ശിക്ഷിച്ചത്. ആറ് വർഷം കഠിന തടവിനും 10,000 രൂപ പിഴയൊടുക്കാനുമാണ് നാദാപുരം പോക്‌സോ കോടതി വിധിച്ചത്.
പേരാമ്പ്ര അഞ്ചാംപീടികയിലെ കല്യാണ വീട്ടിൽ വച്ച് പെൺകുട്ടിയെ ലൈംഗിക ഉദ്ദേശത്തോടെ അതിക്രമത്തിന് വിധേയയാക്കി എന്നായിരുന്നു കേസ്. കുട്ടി ഈ വിവരം പിന്നീട് സ്‌കൂൾ അധ്യാപികയെ അറിയിക്കുകയും അധികൃതർ പേരാമ്പ്ര പൊലീസിന് വിവരം കൈമാറുകയും ചെയ്തു. പൊലീസ് കുട്ടിയുടെ വീട്ടിൽ എത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് എസ്‌ഐ സജി അഗസ്റ്റിൽ, എഎസ്‌ഐ ശ്രീജ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം നടത്തുകയും ചെയ്തു. കോടതിയിൽ ഒൻപത് സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.



