മണിയൻപിളള രാജു പ്രതിയായ വാഹനാപകട കേസ്; പോലീസ് വീഴ്ച്ചയിൽ തിരുവനന്തപുരം ഡിസിപി അന്വേഷണം തുടങ്ങി

നടൻ മണിയൻ പിള്ള രാജു പ്രതിയായ വാഹനാപകടകേസിൽ പോലീസ് വീഴ്ച്ചയിൽ തിരുവനന്തപുരം ഡിസിപി അന്വേഷണം തുടങ്ങി. മ്യൂസിയം പോലീസ് സ്റ്റേഷനിലെ എസ് എച്ച് ഒയുടെ മൊഴിയെടുത്തു. വിശദമായ റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍നടപടിയെടുക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ കെ. കാര്‍ത്തിക് പറഞ്ഞു. വ്യാഴാഴ്ച്ച രാത്രി 11.30യ്ക്കാണ് ട്രിവാന്‍ഡ്രം ക്ലബിലെ ഗേറ്റിറങ്ങി മീഡിയന് അപ്പുറം എതിര് ദിശയിലെ റോഡിലേയ്ക്ക് കടക്കവേയാണ് മണിയൻ പിള്ള രാജു ഓടിച്ചിരുന്ന കാറും, ബൈക്കുമായി ഇടിച്ചത്. അപകടത്തിൽ രണ്ടു യുവാക്കള്‍ക്ക് പരിക്കേറ്റു. അപകടമുണ്ടായെങ്കിലും കാര്‍ നിര്‍ത്താതെ പോയി.
വ്യാഴാഴ്ച്ചരാത്രി തന്നെ രാജുവിനെയും കസ്റ്റഡിയിലെടുക്കാത്തത് മുതൽ പോലീസ് വീഴ്ച്ചയിൽ വലിയ വിമര്‍ശനം ഉയര്‍ന്നു. കാറും കസ്റ്റഡിയിലെടുത്തില്ല. ഇതോടെയാണ്അന്വേഷണത്തിന് ഡിസിപിയെ ചുമതലപ്പെടുത്തിയത്. പോലീസ് നടപടികളിൽ വീഴ്ച്ചയുണ്ടായിട്ടില്ലെന്നാണ് എസ്എച്ച്ഒ ഡിസിപിക്ക് നൽകിയ മൊഴി. പുലര്‍ച്ചെ ഒരു മണിക്കാണ് നടപടി തുടങ്ങിയത്. കാർ കണ്ടെത്താൻ കഴിയാഞ്ഞത് സാങ്കേതിക കാരണങ്ങൾ മൂലമാണ്. അപകടം നടന്നെന്ന വിവരം ലഭിച്ചതുമുതൽ പോലിസ് നടത്തിയ നീക്കങ്ങല്ലാം ഡിസിപി പരിശോധിക്കും. സ്പെഷ്യൽ ബ്രാഞ്ചും അന്വേഷണം നടത്തുനുണ്ട്.
തുടക്കം മുതൽ രാജുവിനെ രക്ഷിക്കാൻ പോലീസ് ശ്രമിച്ചെന്നാണ് ആക്ഷേപം. രാത്രിയിൽ വീട്ടിലെത്തിയ പോലീസ് രാജു അവിടെയില്ലെന്ന് പറഞ്ഞ് മടങ്ങി. മൊബൈൽ ഫോണ്‍ സ്വിച്ച്ഡ് ഓഫെന്ന് പറഞ്ഞു. പോലീസ് ആസ്ഥാനമുള്‍പ്പെടെയുള്ള പ്രധാന റോഡിലെ സിസിടിവി പരിശോധിച്ച് രാത്രി തന്നെ കാര്‍ കസ്റ്റഡിയിൽ എടുത്തില്ല. രാജുവിനെ കസ്റ്റഡിയിൽ എടുക്കാൻ വൈകിയതു മൂലം വൈദ്യ പരിശോധന സമയത്ത് നടന്നില്ല. ഇന്നലെയും രാജു പറഞ്ഞ സമയത്ത് സ്റ്റേഷനിൽ ഹാജരാകാൻ അനുവദിച്ചു. പരിശോധനയ്ക്ക് രക്ത സാമ്പിൾ കെമിക്കൽ ലാബിലേയ്ക്ക് അയച്ചത് അപകടം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞ ശേഷം മാത്രമാണ്. ഇനി കൃത്യമായ പരിശോധന ഫലം കിട്ടാനുള്ള സാധ്യത പോലീസ് ഇല്ലാതാക്കിയെന്നത് ഉള്‍പ്പെടെയുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്.




