64ാമത് കേരള സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ

തൃശ്ശൂരില്‍ കൗമാര കലയുടെ മഹാപൂരത്തിന് തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ 64ാമത് കേരള സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു. മന്ത്രി കെ രാജൻ സ്വാഗത പ്രസംഗം നടത്തി. ‘സർവംമായ’ സിനിമയിലെ നായിക റിയ ഷിബുവും വേദിയിലുണ്ടായിരുന്നു. രാവിലെ പൊതു വിദ്യാഭ്യാസ ഡയറക്ടർ കലോത്സവത്തിന്‍റെ കൊടി ഉയര്‍ത്തി. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും  വേദിയിലെത്തി.

ആനന്ദാനുഭവം സൃഷ്ടിക്കൽ മാത്രമല്ല, കലയുടെ ധർമ്മമെന്നും  പൊള്ളിക്കുന്ന ജീവിതാനുഭവങ്ങളിലേക്ക് ഞെട്ടിച്ചുണർത്തൽ നടത്തുന്നത് കൂടിയാവണം കലയെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറ‍ഞ്ഞു. ഓരോ കാലത്തും മികച്ച കലാകാരന്മാർ ആയിട്ടും ജാതീയത വിലക്കിയ കലാകാരന്മാർ ഉണ്ടായിട്ടുണ്ടെന്നും,  കഥകളി സംഗീതജ്ഞൻ ഹൈദരാലിക്കുണ്ടായ അനുഭവങ്ങളും മുഖ്യമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു. തൻ്റേത് അല്ലാത്ത കാരണത്താൽ മറ്റൊരു മതത്തിൽ ജനിച്ചു പോയതുകൊണ്ട് വിലക്ക് ഏർപ്പെടുത്തുന്നത് ജനാധിപത്യ സമൂഹത്തിൽ ഉചിതമല്ല. കലാകാരന്മാരെ മതത്തിൻ്റെ കണ്ണിലൂടെ കാണരുത്. കലയാണ് അവരുടെ മതം. സിനിമയിൽ ഏറ്റവും കൂടുതൽ മാപ്പിളപ്പാട്ട് അവതരിപ്പിച്ചത് പി ഭാസ്കരനും, ക്രൈസ്തവ ഭക്തി ഗാനങ്ങൾ അവതരിപ്പിച്ചത് വയലാറുമാണ്. ക്രിസ്തുമസ് കരോളിന് എതിരെ പോലും ആക്രമണം നടത്തുന്നത് കണ്ടു. ചിലയിടങ്ങളിൽ അവധിയും എടുത്തു കളഞ്ഞു. സിനിമയിൽ കഥാപാത്രങ്ങൾക്ക് രാമനെന്നും, സീതയെന്നും പേരിടുന്നത് പോലും പ്രശ്നമായി. ഏത് മതത്തിന്റെ കലാരൂപങ്ങളും ഒരുമിച്ച് അവതരിപ്പിക്കുന്നു എന്ന പ്രത്യേകത ഈ നാടിനുണ്ട്. മനുഷ്യനെ തമ്മിലടിപ്പിക്കുന്ന എല്ലാ ഛിദ്ര ആശയങ്ങളെയും തള്ളിക്കളയാനും എല്ലാവരെയും ഒന്നിപ്പിക്കുന്ന കല ഉയർത്തിപ്പിടിക്കാനും സാധിക്കണമെന്നും കലാമേളകളിൽ പങ്കെടുക്കുക എന്നതാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഒരു മത്സരവും ആരുടെയും ആത്യന്തികമായ ഉരക്കലല്ല. പ്രകടമായ ക്രമക്കേട് എവിടെയെങ്കിലും ഉണ്ടായാൽ അപ്പീൽ വഴി പരിശോധിക്കാം. മത്സരിക്കുന്നത് കുട്ടികളാണ് രക്ഷിതാക്കളല്ല. ജൂറിയുടെ തീരുമാനത്തെ അതേ കണ്ണിൽ കാണണമെന്നും ഒരാൾക്ക് നല്ലതെന്ന് തോന്നുന്നത് മറ്റൊരാൾക്ക് നല്ലതെന്ന് തോന്നാതിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button