രാജ്യത്തെ നടുക്കിയ 26 ആക്രമണങ്ങളുടെ സൂത്രധാരൻ; മാവോയിസ്റ്റ് കമാന്‍ഡര്‍ മാദ്വി ഹിദ്മ കൊല്ലപ്പെട്ടു

മാവോയിസ്റ്റ് കമാൻഡർ മാദ്വി ഹിദ്മ (43) ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. സുരക്ഷാ സേനയാണ് ഏറ്റുമുട്ടലിൽ മാദ്വി ഹിദ്മയെ വധിച്ചത്. രാജ്യത്തെ നടുക്കിയ 26 ആക്രമണങ്ങളുടെ സൂത്രധാരനാണ് മാദ്വി ഹിദ്മ. സർക്കാർ ഇയാളുടെ തലയ്ക്ക് ഒരു കോടി രൂപ വിലയിട്ടിരുന്നു. 2010 ദന്തെവാഡ ആക്രമണത്തിന് പിന്നിലെ ബുദ്ധികേന്ദ്രമാണ് ഹിദ്മ. ഏറ്റുമുട്ടലിൽ ഇയാളുടെ രണ്ടാം ഭാര്യ രാജാക്കയും കൊല്ലപ്പെട്ടു. പിഎൽജിഎ ബറ്റാലിയൻ -1 തലവനാണ് മാദ്വി ഹിദ്മ. ആന്ധ്രയിലെ എഎസ്ആർ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിലാണ് ഹിദ്മയും ഭാര്യ രാജാക്കയും കൊല്ലപ്പെട്ടത്. ഇവർക്ക് പുറമെ മറ്റു മാവോയിസ്റ്റുകളും കൊല്ലപ്പെട്ടതായി വിവരമുണ്ട്. ആകെ ആറു മൃതദേഹങ്ങളാണ് കണ്ടെടുത്തതെന്നാണ് വിവരം. ഏറ്റുമുട്ടലിൽ സുരക്ഷാ സേനാംഗങ്ങൾക്കും പരിക്കേറ്റിട്ടുണ്ട്. 2013ലെ തിരഞ്ഞെടുപ്പിന് മുൻപ് ഛത്തീസ്ഗഡ് കോൺഗ്രസിലെ ഉന്നത നേതൃത്വത്തെ കൂട്ടത്തോടെ വധിച്ച അക്രമണത്തിൻറെ സൂത്രധാരനാണ് ഹിദ്മ. ദന്തേവാഡയിൽ നടന്ന ആക്രമണത്തിൽ 76 സിആർപിഎഫ് ജവാന്മാരാണ് വീരമൃത്യുവരിച്ചത്

