കൂസലില്ലാതെ വിധി കേട്ട് ചെന്താമര; പ്രതി ഇനി ജയിലിന് പുറത്തിറങ്ങരുത്
നെന്മാറ പോത്തുണ്ടി സജിത കൊലക്കേസിൽ ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ചുകൊണ്ടുള്ള കോടതി വിധിക്കിടെയും കൂസലില്ലാതെ പ്രതി ചെന്താമര. യാതൊരു ഭാവഭേദവുമില്ലാതെയാണ് ചെന്താമര തന്നെ ശിക്ഷിച്ചുള്ള കോടതി വിധി കേട്ടത്. വിധിയിൽ തൃപ്തരാണെന്ന് സജിതയുടെ മക്കളായ അതുല്യയും അഖിലയും പ്രതികരിച്ചു. പ്രതി ഇനി ജയിലിൽ നിന്ന് പുറത്തിറങ്ങരുതെന്നും പ്രതീക്ഷിച്ച വിധിയാണെന്നും പ്രതിക്ക് പരോളും ജാമ്യവും അനുവദിക്കരുതെന്നും മക്കൾ പറഞ്ഞു. സജിതയുടെ മക്കൾക്ക് ആരുമില്ലെന്നും സർക്കാർ ജോലി കൊടുക്കാൻ തയ്യാറാകണമെന്നും അവർക്ക് സംരക്ഷണം ഒരുക്കണമെന്നും സജിതയുടെ സഹോദരി സരിത പറഞ്ഞു. കോടതിയിൽ പോലും പ്രതിയെ പേടിച്ചാണ് നിന്നത്. തൊട്ടടുത്ത് തന്നെയായിരുന്നു പ്രതിയുണ്ടായിരുന്നതെന്നും സരിത പറഞ്ഞു. ചെന്താമരയെ കോടതിയിൽ നിന്ന് പുറത്തിറക്കിയശേഷമാണ് സജിതയുടെ മക്കളും സഹോദരിയുമടക്കമുള്ള വീട്ടുകാർ പുറത്തിറങ്ങിയത്.



