രാഹുൽ ഗാന്ധിയെ വെടിവെച്ചു കൊല്ലും’ എന്ന് ചാനൽ ചർച്ചയിൽ ഭീഷണി

കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കൊലവിളി നടത്തിയെന്ന് പൊലീസിൽ പരാതി. ചാനൽ ചർച്ചയ്ക്കിടെ രാഹുൽ ഗാന്ധിക്കെതിരെ കൊലവിളി നടത്തിയെന്ന് ആരോപിച്ച് ബിജെപി പ്രതിനിധി പ്രിന്‍റു പ്രസാദിനെതിരെ പൊലീസിൽ പരാതി. ആലപ്പുഴ ഡിസിസി ജനറൽ സെക്രട്ടറി ബിപിൻ മാമ്മൻ ആണ് തിരുവല്ല പൊലീസിൽ പരാതി നൽകിയത്.

സ്വകാര്യ ചാനൽ ചർച്ചയിൽ ഭാരതീയ ജനതാ പാർട്ടിയെ (ബിജെപി ) പ്രതിനിധീകരിച്ചു ചർച്ചയിൽ പങ്കെടുത്ത പ്രിന്‍റു പ്രസാദ് എന്ന വക്താവ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ വെടിവെച്ചു കൊല്ലും എന്ന് പല ആവർത്തി ഭീഷണി മുഴക്കിയത് ശ്രദ്ധയിൽപ്പെട്ടതിന്‍റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ വധിക്കാൻ ഗൂഢാലോചന നടത്തുന്നതായി മനസിലാക്കുന്നുവെന്നാണ് ബിപിൻ മാമ്മൻ നൽകിയ പരാതയിൽ പറയുന്നത്.

രാഹുൽ ഗാന്ധിയുടെ പിതാവ് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ സമാനമായ ഭീഷണിക്ക് ശേഷം കൊലപ്പെടുത്തിയത് കൂടുതൽ ഉത്കണ്ഠ ഉണ്ടാക്കുന്നു. രാഹുൽ ഗാന്ധിയെ വധിക്കാനും രാജ്യത്ത് കലാപത്തിനും ശ്രമിച്ച പ്രിന്‍റു പ്രസാദിനെതിരെ വധശ്രമ ഗൂഢാലോചനയ്ക്കും കലാപ ആഹ്വാനത്തിനും കേസെടുക്കണം. എല്ലാത്തിനും ഉപരി രാജ്യത്തിന്‍റെ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിയെ വധിക്കും എന്ന ഭീഷണി രാജ്യ സുരക്ഷയെ ചോദ്യം ചെയ്യുന്നതാണ്. ഭീകര പ്രവർത്തനവുമായി കണക്കാക്കി ഇതിന്‍റെ ഗൂഢാലോചന സംബന്ധിച്ച് കൂടുതൽ അന്വേഷണത്തിന് രാജ്യത്തെ ഏറ്റവും ഉയർന്ന അന്വേഷണ ഏജൻസിയെ അന്വേഷണത്തിന് ശുപാർശ ചെയ്യണമെന്നും ബിപിൻ മാമ്മൻ ആവശ്യപ്പെട്ടു.

Related Articles

Back to top button