ചാർലി കിർക്കിനെ വെടിവച്ച് കൊന്ന അക്രമിയെ പിടികൂടിയെന്ന് ട്രംപ്
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അനുയായി ചാർലി കിർക്കിനെ വെടിവച്ച് കൊന്ന അക്രമി പിടിയിൽ. ട്രംപ് തന്നെയാണ് കൊലയാളിയെ പിടികൂടിയതായി വ്യക്തമാക്കിയത്. ടെയ്ലർ റോബിൻസൻ എന്നാണ് അക്രമിയുടെ പേര്. അക്രമിയെ അറിയുന്നവർ തന്നെ അയാളെ പിടികൂടാൻ സഹായിച്ചതായും ട്രംപ് വിശദീകരിച്ചു. കൊലയ്ക്കു പിന്നിലെ കാരണമെന്താണ് എന്നതടക്കം അറിയാനുള്ള അന്വേഷണം പുരോഗമിക്കുന്നു. അറസ്റ്റ് എഫ്ബിഐ ഉടൻ വിശദീകരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
ട്രംപിന്റെ അനുയായിയും മാധ്യമ പ്രവര്‍ത്തകനുമായ ചാര്‍ലി കിര്‍ക്ക് (31) യൂട്ട വാലി സര്‍വകലാശാലയില്‍ ബുധനാഴ്ച നടന്ന ചടങ്ങിനിടെയാണ് വെടിയേറ്റ് മരിച്ചത്. ചടങ്ങിനിടെ വെടിയൊച്ച മുഴങ്ങിയതിന് പിന്നാലെ കഴുത്തിന്റെ ഇടതുവശത്തുകൂടി ചോര ഒഴുകുന്ന വിഡിയോ ഉള്‍പ്പെടെ പുറത്തുവരികയും ചെയ്തിരുന്നു. ട്രംപിന്റെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചിട്ടുള്ള ചാര്‍ലി കിര്‍ക്ക് യുവജനസംഘടനയായ ടേണിങ് പോയിന്റ് യുഎസ്എയുടെ സിഇഒയും സഹസ്ഥാപകനുമാണ്