ഓപ്പറേഷന്‍ സിന്ദൂര്‍.. പാകിസ്താന് നേരെ ഇന്ത്യ പ്രയോഗിച്ചത് ബ്രഹ്മോസ് മിസൈലുകൾ.. 15 മിസൈലുകള്‍ തൊടുത്തെന്ന്…

അതിര്‍ത്തി കടന്നുള്ള പാക്കിസ്ഥാന്‍റെ ഷെല്ലാക്രമണത്തിന് മറുപടി പറഞ്ഞത് ഇന്ത്യയുടെ ബ്രഹ്മോസെന്ന് റിപ്പോർട്ട്. മേയ് 9 – 10 തിയതികളില്‍ പാകിസ്താനി എയര്‍ബേസുകള്‍ ലക്ഷ്യമിട്ട് നടത്തിയ തിരിച്ചടിയില്‍ 15 ബ്രഹ്‌മോസ് മിസൈലുകള്‍ ഉപയോഗിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ വ്യോമസേന നടത്തിയ തിരിച്ചടിയില്‍ പാകിസ്താന്റെ 13 എയര്‍ബേസുകളില്‍ 11നും കേടുപാടുകള്‍ സംഭവിച്ചു.പാക് വ്യോമസേനയുടെ അടിസ്ഥാന സൗകര്യങ്ങളില്‍ 20 ശതമാനം നാശമാണ് ഇന്ത്യ ഉണ്ടാക്കിയത്. ഇന്ത്യയിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ നടത്തിയ ഡ്രോണ്‍ –മിസൈല്‍ ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയായിരുന്നു ഇത്.ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നിര്‍ദേശപ്രകാരമാണ് തിരിച്ചടിക്ക് ബ്രഹ്മോസ് തിരഞ്ഞെടുത്തത് എന്നാണ് വിവരം.

ശ്രീനഗര്‍, ജമ്മു, പത്താന്‍കോട്ട്, അമൃത്സര്‍, ലുധിയാന, ഭൂജ് എന്നിവയായിരുന്നു പാക്‌സ്താന്‍ ലക്ഷ്യമിട്ട പ്രദേശങ്ങള്‍. എന്നാല്‍, ഇന്ത്യയുടെ സംയോജിത വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ എല്ലാ ഭീഷണികളെയും വിജയകരമായി കണ്ടെത്തി നിര്‍വീര്യമാക്കി. ഇതിനു മറുപടിയായി, ഇന്ത്യന്‍ സായുധ സേന പിറ്റേന്ന് രാവിലെ ലാഹോറിലേതടക്കമുള്ള പാകിസ്താന്‍ വ്യോമ പ്രതിരോധ റഡാറുകള്‍ ലക്ഷ്യമിട്ട് ഏകോപിത ആക്രമണങ്ങള്‍ നടത്തുകയായിരുന്നു.

അതേസമയം, ഏറ്റുമുട്ടലില്‍ ജെയ്‌ഷെ ഭീകരരെ വധിച്ച ജമ്മുകശ്മീരിലെ ത്രാലില്‍ ജാഗ്രത തുടരുന്നു. കൂടുതല്‍ ഭീകരര്‍ക്കായി വനമേഖല കേന്ദ്രീകരിച്ച് സുരക്ഷാ സേനയുടെ തിരച്ചിൽ ഇന്നും തുടരും.

Related Articles

Back to top button