കേരള സര്‍വകലാശാലയിലെ ഉത്തരക്കടലാസ് നഷ്ടമായ സംഭവം.. പുനഃപരീക്ഷ ഏപ്രില്‍ ഏഴിന്..

കേരള സര്‍വകലാശാലയില്‍ എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ 71 വിദ്യാര്‍ഥികളുടെ പരീക്ഷ ഏപ്രില്‍ ഏഴിന് നടത്തുമെന്ന് സിന്‍ഡിക്കേറ്റ്. കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ മോഹനന്‍ കുന്നുമ്മല്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യംവ്യക്തമാക്കിയത്.
പരീക്ഷ എഴുതാന്‍ അസൗകര്യം ഉള്ളവര്‍ക്ക് 22 ന് വീണ്ടും പരീക്ഷ നടത്തുമെന്നും നാല് ദിവസത്തിനുള്ളില്‍ ഫലം പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏഴ് കോളേജുകളിലാണ് പരീക്ഷ നടത്തുന്നത്. കുട്ടികള്‍ക്ക് അവരുടെ അടുത്ത കോളേജ് തിരഞ്ഞെടുക്കാം. മുന്‍പരീക്ഷയുടെ ശരാശരി എടുത്ത് പരീക്ഷ ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും മുന്‍പരീക്ഷയില്‍ തോറ്റുപോയ വിദ്യാര്‍ഥികളെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പരീക്ഷ നടത്താതെ മാര്‍ക്ക് നല്‍കുന്നത് തെറ്റായ രീതിയാകും. കുട്ടികള്‍ക്ക് ഭാവിയില്‍ അത് ഗുണം ചെയ്യില്ലെന്നും വിഷയത്തില്‍ ബന്ധപ്പെട്ട അധ്യാപകനെതിരെ നടപടിയുണ്ടാകുമെന്നും ഡോ മോഹനന്‍ കുന്നുമ്മല്‍ വ്യക്തമാക്കി.
മൂല്യനിര്‍ണയം നടത്താന്‍ ഒരു അധ്യാപകന് നല്‍കിയ ‘പ്രൊജക്ട് ഫിനാന്‍സ്’ എന്ന വിഷയത്തിന്റെ 71 ഉത്തരക്കടലാസുകളാണ് നഷ്ടമായത്. അഞ്ച് കോളേജുകളിലെ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ടവയിലുണ്ട്. വിവരം പുറത്തുവിടാതെ വീണ്ടും പരീക്ഷ നടത്താനായിരുന്നു സര്‍വകലാശാല തീരുമാനം. ഇതിനുള്ള അറിയിപ്പ് വിദ്യാര്‍ഥികള്‍ക്ക് ഇ-മെയില്‍ സന്ദേശമായി ലഭിച്ചപ്പോഴാണ് സംഭവം പുറത്തുവന്നത്. എംബിഎ അവസാന സെമസ്റ്ററിലെ 71 വിദ്യാര്‍ഥികള്‍ക്കാണ് പ്രത്യേക പരീക്ഷ നടത്തുന്നത്.
അതിനിടെ തങ്ങളുടെ ഭാഗത്തുനിന്ന് വിവരം പുറത്തു പോകാതിരിക്കാന്‍ ശ്രമമുണ്ടായിരുന്നതായി വിദ്യാര്‍ഥികള്‍ അറിയിച്ചു. പകരം നടത്തുന്ന പരീക്ഷയ്ക്ക് ഫീസ് നല്‍കേണ്ടന്നും സര്‍വകലാശാല അറിയിച്ചിരുന്നു. പരീക്ഷ നടന്ന് രണ്ട് വര്‍ഷം കഴിഞ്ഞതിനാല്‍ തന്നെ ജോലിയില്‍ ഉള്‍പ്പടെ പ്രവേശിച്ച വിദ്യാര്‍ഥികളുണ്ട്. ഇവരില്‍ പലര്‍ക്കും വീണ്ടുമൊരു പരീക്ഷ കൂടി എഴുതാനുള്ള ബുദ്ധിമുട്ടുകളുണ്ടെന്നും വിദ്യാർഥികൾ വ്യക്തമാക്കി.
കാരണം വ്യക്തമാക്കാതെയാണ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ പരീക്ഷ വീണ്ടും നടത്തുന്നതായി വിദ്യാര്‍ഥികള്‍ക്ക് ഇ-മെയില്‍ സന്ദേശം അയച്ചത്.



