എഡിജിപി അജിത് കുമാറിനെതിരെ എഡിജിപി പി വിജയൻ്റെ പരാതി… മുഖ്യമന്ത്രിക്ക് നൽകിയത് ഒന്നര മാസം മുൻപ്…

തനിക്ക് സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് വ്യാജ മൊഴി നൽകിയ എഡിജിപി എം.ആർ അജിത് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് ഇന്റലിജന്‍സ് മേധാവി പി.വിജയൻ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ തുട‍ർ നടപടിയില്ല. ഡിജിപിക്ക് നൽകിയ മൊഴിയിലായിരുന്നു കരിപ്പൂർ സ്വർണ കടത്തിൽ പി.വിജയന് പങ്കുണ്ടെന്ന് എംആർ അജിത് കുമാർ ആരോപണം ഉന്നയിച്ചത്. ഒന്നര മാസം പിന്നിട്ടിട്ടും മുഖ്യമന്ത്രി ഈ പരാതിയിൽ യാതൊരു നടപടിയും പ്രഖ്യാപിച്ചിട്ടില്ല. അന്വേഷണം നടത്താൻ പോലും തയ്യാറായിട്ടില്ല.

പി.വി.അൻവ‍ർ സ്വർണക്കടത്തിൽ പൊലീസ് പങ്ക് ആരോപിച്ച് പരാതിയിലെ അന്വേഷണത്തിൽ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് എഡിജിപി എം.ആർ.അജിത് കുമാർ ഈ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. തീവ്രവാദ വിരുദ്ധ സേനയുടെ ചുമതലയുണ്ടായിരുന്നപ്പോള്‍ പി.വിജയന് സ്വർണ കടത്തു സംഘവുമായി ബന്ധമുണ്ടെന്നായിരുന്നു മൊഴി. മലപ്പുറം മുൻ എസ്പി സുജിത് ദാസ് പറഞ്ഞ വിവരമെന്നായിരുന്നു അജിത് കുമാർ നൽകിയ മൊഴിയിൽ വ്യക്തമാക്കിയത്. ഇക്കാര്യം വാർത്തയും വൻ വിവാദവുമായി മാറിയിരുന്നു.

എന്നാൽ ഉന്നത ഉദ്യോഗസ്ഥൻെറ ഈ നിലപാട് മലപ്പുറം എസ്‌പിയായിരുന്ന സുജിത് ദാസ് തള്ളിയിരുന്നു. പി.വിജയന് ബന്ധമുണ്ടെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് സുജിത് ദാസ് പരസ്യമാക്കുകയും ചെയ്തതോടെയാണ് അജിത് കുമാർ വെട്ടിലായത്. വ്യാജ മൊഴി നൽകിയ അജിത് കുമാറിനെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്നും നിയമനടപടിയുമായി മുന്നോട്ട് പോകാൻ അനുവാദം നൽകണമെന്നും ആവശ്യപ്പെട്ടാണ് പി.വിജയൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. ഒന്നര മാസം കഴിഞ്ഞിട്ടും ഇതിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടില്ല. 

ഇതിനിടെ തൻെറ മൊഴി സുജിത് ദാസ് തന്ന വിവരത്തിൻെറ അടിസ്ഥാനത്തിലാണെന്ന് ചൂണ്ടികാട്ടി എം.ആർ.അജിത് കുമാർ വീണ്ടും ഡിജിപിക്ക് കത്ത് നൽകിയിരുന്നു. സർക്കാർ ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ ഡിജിപിയോട് നിർദ്ദേശിച്ചാലോ, നിയമനടപടിയുമായി മുന്നോട്ടുപോകാൻ പി.വിജയന് അനുമതി നൽകിയാലോ അജിത് കുമാറിന് കുരുക്കാവും. സുജിത് ദാസ് മൊഴി നൽകിയതിന് തെളിവില്ലെന്ന് മാത്രമല്ല, അന്വേഷണത്തിൽ സുജിത് ദാസ് മുൻ ക്രമമാധാനചുമതലയുള്ള എഡിജിപിയെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ വീണ്ടും തള്ളി പറഞ്ഞാൽ പി.വിജയന് നിയമ നടപടിയുമായി മുന്നോട്ടുപോകാം. അജിത് കുമാറിന് ഇത് കുരുക്കാവുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് സർക്കാർ തീരുമാനമെടുക്കാത്തതെന്ന് ആക്ഷേപം സേനയിൽ തന്നെയുണ്ട്. അജിത് കുമാറിന് സ്ഥാനക്കയറ്റം ലഭിക്കുന്നതിന് മുമ്പ് മറ്റെല്ലാ അന്വേഷണങ്ങളും അനുകൂലമായി തീർക്കാനുള്ള ധൃതിപ്പെട്ടുള്ള നീക്കമാണ് നടക്കുന്നത്. അതിനിടെ പുതിയ അന്വേഷണമുണ്ടാൽ അതും കുരുക്കാവും.

Related Articles

Back to top button