യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ തന്നെ 600 കോടി മദ്യരാജാക്കന്മാര്ക്ക് ഇളവ് നല്കുന്നു….സിപിഐഎം….

തിരുവനന്തപുരം: ബക്കാഡി കമ്പനിക്ക് വേണ്ടി 600 കോടി രൂപ മദ്യ നികുതി കുറച്ച ബജറ്റ് നിര്‍ദേശം പിന്‍വലിക്കാത്ത നടപടി പ്രതിഷേധാര്‍ഹമെന്ന് സിപിഐഎം. മദ്യനയം ടീം യുഡിഎഫ് തീരുമാനിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയും നിയമസഭയോടുള്ള അനാദരവുമാണെന്നുമാണ് സിപിഐഎം വിമര്‍ശിച്ചു. ഫിനാന്‍സ് ബില്ലില്‍ ഈ നിര്‍ദേശം ഉള്‍പ്പെടുത്തുമെന്നാണറിയുന്നത്. അങ്ങനെ ചെയ്താല്‍ ബക്കാർഡി കമ്പനിക്ക് കോടതിയില്‍ പോയി അനുകൂല വിധി നേടാന്‍ സാധിക്കുമെന്നും സിപിഐഎം ചൂണ്ടിക്കാട്ടി. സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രസ്താവനയിലായിരുന്നു വിമർശനം.
മദ്യ നികുതി കുറച്ച നടപടിയില്‍ ജനങ്ങളോടൊപ്പം യുഡിഎഫിനുള്ളില്‍ നിന്നും പ്രധിഷേധമുയരുന്നുണ്ട്. ബക്കാഡി കമ്പനിയുമായുണ്ടാക്കിയ ഡീലിലൂടെ വാങ്ങിയ പണത്തിന്റെ കണക്ക് പുറത്തുവരുമെന്ന ഭയം മൂലമാണ് നികുതി നിര്‍ദേശം പിന്‍വലിക്കാത്തതെന്നും സിപിഐഎം ആരോപിച്ചു. ഫിനാന്‍സ് ബില്‍ കൂടി പാസാക്കിയ ശേഷമാണോ യുഡിഎഫ് മദ്യനയം രൂപീകരിക്കുക എന്നും ചോദ്യമുണ്ട്. വീര്യം കുറഞ്ഞ മദ്യം വില്‍ക്കണമെന്ന് യുഡിഎഫ് തീരുമാനിക്കുകയാണെങ്കില്‍ 600 കോടി രൂപ സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുകുമെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.



