20 വർഷം ഒളിവിൽ, പേര് മാറ്റി ജീവിതം… കൊലക്കേസ് പ്രതി…

കണ്ണൂർ: കൊലപാതക കേസുകളിലും വധശ്രമക്കേസിലും പ്രതിയായി 20 വർഷത്തോളം ഒളിവിൽ കഴിഞ്ഞയാൾ ബെംഗളൂരുവിൽ പിടിയിൽ. കണ്ണൂർ താവക്കര സ്വദേശി രാഗേഷിനെയാണ് പ്രത്യേക അന്വേഷണ സംഘം കർണാടകയിലെ തർബനഹള്ളിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ വിജയ് ഭാരത് റെഡ്ഡി ഐപിഎസിന്റെയും കണ്ണൂർ എസിപി ആസാദിന്റെയും നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ പ്രതിയെ കണ്ടെത്തിയത്.
രാഗേഷിന്റെ വീട്ടിൽ ഉൾപ്പെടെ പൊലീസ് നേരത്തെ അന്വേഷണം നടത്തിയെങ്കിലും കാര്യമായ തെളിവുകൾ ലഭിച്ചിരുന്നില്ല. പിന്നീട് ഇയാൾ ബെംഗളൂരുവിൽ ജോലി ചെയ്തിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. സുഹൃത്തിൽ നിന്ന് ലഭിച്ച പഴയൊരു ഫോട്ടോയും അന്വേഷണത്തിൽ നിർണായകമായി. വീട്ടിലുണ്ടായിരുന്ന രാഗേഷിന്റെ ഫോട്ടോകൾ പോലും ഇയാൾ മാറ്റിയിരുന്നു. സിനിമാനടനാകാൻ ഫോട്ടോ അയച്ചുകൊടുക്കണമെന്നാവശ്യപ്പെട്ടാണ് വീട്ടുകാരെ വിശ്വസിപ്പിച്ച് ഫോട്ടോകൾ മാറ്റിയത്. അന്വേഷണത്തിനിടെ ലഭിച്ച അവ്യക്തമായ ഫോട്ടോ വിദഗ്ധരുടെ സഹായത്തോടെ വ്യക്തത വരുത്തി. ഈ ചിത്രം ഉപയോഗിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്താൻ സഹായിച്ചത്. ബെംഗളൂരുവിന് സമീപം മലയാളി നടത്തുന്ന കാറ്ററിങ് സ്ഥാപനത്തിൽ രാഗേഷിനെ കണ്ടതായി സുഹൃത്ത് പൊലീസിനെ അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്.
കഴിഞ്ഞ 20 വർഷത്തോളമായി ‘സാബു’ എന്ന പേരിലാണ് രാഗേഷ് ബെംഗളൂരുവിൽ കഴിഞ്ഞിരുന്നത്. തൃശൂർ സ്വദേശിയായ സ്ത്രീയെ വിവാഹം കഴിച്ച് കാറ്ററിങ് ജോലി ചെയ്തുവരികയായിരുന്നു. ഇയാളെക്കുറിച്ച് നാട്ടുകാർക്കും കൂടുതൽ വിവരങ്ങൾ അറിയില്ലായിരുന്നു. ‘സാബു’ ഉപയോഗിച്ചിരുന്ന ഇരുചക്രവാഹനത്തിന്റെ വിവരങ്ങൾ പൊലീസ് പരിശോധിച്ചതോടെയാണ് നിർണായക തെളിവ് ലഭിച്ചത്. വാഹനത്തിന്റെ ആർസി വിവരങ്ങളിൽ നിന്ന് ലഭിച്ച ഫോൺ നമ്പർ രാഗേഷിന്റേതാണെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചു. തുടർന്ന് ഇന്നലെ അർധരാത്രിയോടെ കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം രാഗേഷിനെ പിടികൂടുകയായിരുന്നു. 20 വർഷത്തോളം പൊലീസിനെ വെട്ടിച്ച് കഴിഞ്ഞ പ്രതിയെ കണ്ടെത്തിയത് പഴയ ഫോട്ടോയും വാഹനത്തിന്റെ രേഖകളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലൂടെയാണ്.



