വി ഡി സതീശൻ എന്തിന് എൻഡിഎ നേതാക്കളെ കണ്ടു?, ചാർട്ടേഡ് ഫ്‌ലൈറ്റിൽ എന്തിന് പോയി?

കേരള നിയമസഭ തെരഞ്ഞെടുപ്പ് ഫലം നാളെ വരാനിരിക്കേ, മെയ് ഒന്നിന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നടത്തിയ മംഗലാപുരം യാത്ര വിവാദത്തിൽ. ചാർട്ടേഡ് വിമാനത്തിലാണ് വി ഡി സതീശൻ മംഗലാപുരത്തേയ്ക്ക് പോയതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളും ദൃശ്യങ്ങളും സോഷ്യൽമീഡിയയിൽ വ്യാപകമായാണ് പ്രചരിക്കുന്നത്.
രാവിലെ 8.40നാണ് വി ഡി സതീശൻ മംഗലാപുരത്ത് എത്തിയത്. ഇവിടെ വച്ച് എൻഡിഎയുടെ ഭാഗമായ ജെഡിഎസിന്റെ നേതാക്കളുമായി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തുന്നതിന്റെ ദൃശ്യങ്ങളും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. ബിജെപി പിന്തുണയിൽ എംഎൽസിയായ ഫറൂഖിനെയും കോൺഗ്രസ് വിട്ട് ജെഡിഎസിൽ എത്തിയ മൊഹിയുദ്ദീനെയുമാണ് സതീശൻ കണ്ടത്. വി ഡി സതീശന് ഇവർ വിരുന്ന് നൽകിയതായും സൂചനയുണ്ട്. വി ഡി സതീശനൊപ്പം വിമാനത്തിൽ ഉണ്ടായിരുന്ന സഹയാത്രികൻ കെ റെജികുമാർ ആണ്. സ്വർണപ്പാളി കേസിൽ എസ്‌ഐടി ചോദ്യം ചെയ്ത വ്യക്തിയാണോ ഈ റെജികുമാർ എന്ന തരത്തിൽ സോഷ്യൽമീഡിയയിൽ ചോദ്യങ്ങൾ ഉയരുന്നുണ്ട്.
വൈകീട്ട് അഞ്ചേകാലോടെ അതേ ഫ്‌ലൈറ്റിൽ തന്നെയാണ് മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് വി ഡി സതീശൻ മടങ്ങിയതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മൂകാംബിക ദർശനം നടത്തുന്നതിന് വേണ്ടിയാണ് മംഗലാപുരത്തേയ്ക്ക് വി ഡി സതീശൻ പോയത് എന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്. saffron strokes പ്രൈവറ്റ് ലിമിറ്റഡ് ഉടമസ്ഥതയിലുള്ള vt- pmo രജിസ്‌ട്രേഷനിലുള്ള ചാർട്ടേഡ് വിമാനത്തിലാണ് വി ഡി സതീശൻ യാത്ര ചെയ്തതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.



