പാകിസ്ഥാന് അതും പിഴച്ചു.. ഇന്ത്യന്‍ സൈന്യത്തിന് മുന്നില്‍ ഭസ്‌മമായി ‘മെയ്ഡ് ഇൻ തുർക്കി’ സോങ്കര്‍ ഡ്രോണുകൾ…
കഴിഞ്ഞ ദിവസം ജമ്മു കശ്‌മീര്‍ അടക്കമുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കെതിരെ പാകിസ്ഥാന്‍ സൈന്യം നടത്തിയ ആക്രമണ ശ്രമത്തില്‍ ഇന്ത്യ തരിപ്പിണമാക്കിയവയില്‍ തുര്‍ക്കി നിര്‍മ്മിത ഡ്രോണുകളും എന്ന് പ്രാഥമിക പരിശോധനാ ഫലം. തുര്‍ക്കി സായുധ സേനയ്ക്കായി അസിസ്‌ഗാര്‍ഡ് എന്ന പ്രതിരോധ കമ്പനി വികസിപ്പിച്ചെടുത്ത ആളില്ലാ യുദ്ധ വിമാനമായ സോങ്കര്‍ ആണ് പാകിസ്ഥാന്‍ ഇന്ത്യക്കെതിരെ പ്രയോഗിച്ചത്. ഇന്ത്യ വെടിവെച്ചിട്ട പാക് ഡ്രോണുകളുടെ അവശിഷ്ടങ്ങളില്‍ നടത്തിയ ഫോറന്‍സിക് പരിശോധനയിലാണ് ആളില്ലാ യുദ്ധ വിമാനങ്ങളുടെ തുര്‍ക്കി ബന്ധം മറനീക്കി പുറത്തുവന്നത്
മെയ് എട്ടിനാണ് പാകിസ്ഥാന്‍ സൈന്യം അതിര്‍ത്തി ഭേദിച്ച് ഇന്ത്യന്‍ പ്രദേശങ്ങള്‍ക്ക് നേരെ ഡ്രോണുകളും മിസൈലുകളും അയച്ചത്. നാല് വ്യോമ താവളങ്ങളടക്കം ഇന്ത്യയുടെ സുപ്രധാനമായ 36 കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു പാക് പ്രകോപനം എന്നും, എല്ലാ ശ്രമങ്ങളും പരാജയപ്പെടുത്തിയെന്നും ഇന്ന് പ്രതിരോധ മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിൽ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി. വിക്രം മിസ്രിക്കൊപ്പം കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വൈമിക സിംഗുമുണ്ടായിരുന്നു. ആകെ നാനൂറോളം ഡ്രോണുകളാണ് പാകിസ്ഥാൻ ഇന്ത്യക്ക് നേരെ ഉപയോഗിച്ചതെന്നെന്നും, ഇവയില്‍ കനത്ത പ്രഹരശേഷിയുള്ള തുർക്കി ഡ്രോണുകളുമുണ്ടായിരുന്നു എന്നും ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ പാക് പ്രകോപനത്തിന്‍റെയെല്ലാം മുന ഇന്ത്യന്‍ സൈന്യം തത്സമയം വിജയകരമായി അടിച്ചൊതുക്കി