മുഖ്യമന്ത്രി ആരെന്ന് ഞായറാഴ്ച അറിയാം….

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രിയാരെന്ന് ഞായറാഴ്ചയോടെ അറിയാം. കോണ്‍ഗ്രസ് എംഎല്‍എമാരെ ഒറ്റക്ക് കണ്ട് എഐസിസി നിരീക്ഷകര്‍ അഭിപ്രായം ആരാഞ്ഞു. 48 പേരുടെ പിന്തുണയുണ്ടെന്നാണ് കെ.സി വേണുഗോപാല്‍ പക്ഷത്തിന്റെ അവകാശവാദം. 35 പേരുടെ പിന്തുണയുണ്ടെന്ന് വി.ഡി സതീശന്‍ പക്ഷവും 23 പേരുടെ പിന്തുണയുണ്ടെന്ന് ചെന്നിത്തല വിഭാഗവും അവകാശപ്പെടുന്നു.

സ്വപ്നതുല്യമായ വിജയത്തിന് പിന്നാലെ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള തിരക്കിട്ട ചര്‍ച്ചകളിലാണ് കോണ്‍ഗ്രസ്. ഹൈക്കമാന്‍ഡ് നിര്‍ദേശപ്രകാരം നിരീക്ഷകാരായെത്തിയ മുകുള്‍ വാസ്‌നിക്കും അജയ്മാക്കനും എംഎല്‍എമാരുടെ മനസ്സ് ഒറ്റയ്‌ക്കൊയ്ക്കായി കേട്ടറിഞ്ഞു. എംഎല്‍എമാരുടെയും മുതിര്‍ന്ന നേതാക്കളുടെയും വികാരം ഹൈക്കമാന്‍ഡിനെ നിരീക്ഷകര്‍ അറിയിക്കും.

നിരീക്ഷികരുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ മൂന്ന് നേതാക്കളുടെയും അനുകൂലികള്‍ അവകാശവാദവുമായി രംഗത്തെത്തി. മുഖ്യമന്ത്രിയാരെന്നതില്‍ എത്രയും വേഗം തീരുമാനം വേണമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫ് പറഞ്ഞു. പൊതുവികാരം കണക്കിലെടുക്കണം. സിറ്റിംഗ് എംഎല്‍എമാരില്‍ ഒരാള്‍ മുഖ്യമന്ത്രി ആകണമെന്നാണ് തങ്ങളുടെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രി ആരാവണമെന്നതില്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത കാര്യം എഐസിസി നിരീക്ഷകരെ അറിയിച്ചെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഹൈക്കമാന്റുമായി ചര്‍ച്ച ചെയ്തിട്ട് അവര്‍ തീരുമാനം അറിയിക്കും. നിരീക്ഷകരോട് പറഞ്ഞ കാര്യം മാധ്യമങ്ങളോട് തുറന്നു പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button