കേരളത്തെ നയിക്കാൻ വിഡി; അനേകായിരങ്ങളെ സാക്ഷിയാക്കി കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വിഡി സതീശൻ

കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വിഡി സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. അനേകായിരങ്ങളാണ് സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ എത്തിയത്. വൻ ജനാവലിയാണ് സ്റ്റേഡിയത്തിന് അകത്തും പുറത്തും ഉള്ളത്. വി ഡി സതീശന് പുറമേ 21 അംഗ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും.

യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകളുടെ ഭാഗമാകുന്നതിനായി കോൺ​ഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർ​ഗെ, രാഹുൽ ​ഗാന്ധി, പ്രിയങ്ക ​ഉൾപ്പെടെയുള്ള നേതാക്കൾ തിരുവന്തപുരത്തെത്തി. വിമാനത്താവളത്തിൽ വന്നിറങ്ങിയ കോൺഗ്രസ് നേതാക്കളെ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനും എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും ചേർന്ന് സ്വീകരിച്ചു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡികെ ശിവകുമാർ, രേവന്ത് റെഡ്ഡി തുടങ്ങിയവരും വിഡി സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനെത്തി.

പതിനായിരങ്ങളാണ് സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. വലിയ തിരക്കാണ് തലസ്ഥാന നഗരിയിലുള്ളത്. മുഖ്യമന്ത്രിയുടെ മകൾക്ക് പോലും ഇരിപ്പിടം ലഭിക്കാതെ വരികയും പിന്നീട് സീറ്റ് തരപ്പെടുത്തി കൊടുക്കുകയും ചെയ്തു. എംഎൽഎമാർക്കും പാർട്ടി നേതാക്കളും ഉൾപ്പടെ ഇരിപ്പിടം ലഭിക്കാത്ത സ്ഥിതിയാണുള്ളത്. അത്രയധികമായി കോൺഗ്രസ് പ്രവർത്തകരും അണികളും ചടങ്ങിൽ എത്തിയിരിക്കുകയാണ്. വിവിഐപി നിരയിൽ പോലും പ്രവർത്തകർ നിറഞ്ഞുകഴിഞ്ഞു. മുൻ നിരയിലെ തിരക്ക് ഒഴിവാക്കാൻ ആണ് പോലീസ് ശ്രമിക്കുന്നത്. വിഡി സതീശനെ കൂടാതെ 21 അംഗ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരായി പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരൻ, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, സി പി ജോൺ, അനൂപ് ജേക്കബ്, എ പി അനിൽകുമാർ, ബിന്ദു കൃഷ്ണ, പി സി വിഷ്ണുനാഥ്, എം ലിജു, ടി സിദ്ദിഖ്, റോജി എം ജോൺ, ഒ ജെ ജനീഷ്, കെ എ തുളസി, പി കെ ബഷീർ, എൻ ഷംസുദ്ദീൻ, കെ എം ഷാജി, വി ഇ അബ്ദുൾ ഗഫൂർ തുടങ്ങിയവരാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്.

Related Articles

Back to top button