വിശാഖ് കൊലക്കേസ്: മുഖ്യപ്രതി പ്രദീപ് ഉൾപ്പെടെ നാല് പേർ പിടിയിൽ

വഞ്ചിയൂർ ചമ്പക്കട സ്വദേശി വിശാഖിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി പ്രദീപ് ഉൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പുലയനാർ കോട്ടയ്ക്ക് സമീപത്ത് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. അതിർത്തിത്തർക്കവും പഴയ വൈരാഗ്യവുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് വിലയിരുത്തുന്നത്.
ചമ്പക്കട സ്വദേശിയായ പ്രദീപാണ് കേസിലെ ഒന്നാം പ്രതി. കഴിഞ്ഞ ഡിസംബറിൽ പ്രദീപിനെ വെട്ടിപ്പരുക്കേൽപ്പിച്ച കേസിൽ പ്രതിയായിരുന്ന വിശാഖ് റിമാൻഡിൽ കഴിഞ്ഞ ശേഷം അടുത്തിടെയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. ആ സംഭവത്തിലെ പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടോടെ വഞ്ചിയൂർ പാസ്പോർട്ട് ഓഫീസിന് സമീപത്തെ വിശാഖിന്റെ വീടിന് മുന്നിലെ റോഡിലായിരുന്നു ആക്രമണം. കൈ, കാൽ, വയർ എന്നിവിടങ്ങളിൽ നിരവധി വെട്ടേറ്റ വിശാഖിനെ പൊലീസ് ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
KL 27 H 9286 നമ്പറിലുള്ള കാറിലാണ് പ്രദീപും മൂന്ന് കൂട്ടാളികളും സ്ഥലത്തെത്തിയത്. ആക്രമണത്തിന് ശേഷം ഇവർ അതേ വാഹനത്തിൽ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പുലയനാർ കോട്ടയിലെ പാർക്കിങ് ഗ്രൗണ്ടിൽ ഉപേക്ഷിച്ച നിലയിൽ വാഹനം പൊലീസ് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് നാല് പ്രതികളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.



