തിരുവനന്തപുരം മെഡി. കോളേജില്‍ നിന്ന് തുന്നലിട്ട മുറിവില്‍ മരക്കഷണങ്ങള്‍…അന്വേഷണത്തിന് ഉത്തരവ്…

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് തുന്നികെട്ടിയ മുറിവില്‍ നിന്നും മരക്കഷണം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി. അന്വേഷണസംഘം രൂപീകരിക്കണമെന്ന് മന്ത്രി കെ മുരളീധരന്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന് നിര്‍ദേശം നല്‍കി. അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ശസ്ത്രക്രിയ നടത്തിയ ഓര്‍ത്തോ വിഭാഗം ഡോക്ടര്‍മാരില്‍ നിന്നും മൊഴിയെടുക്കും.

മരംവെട്ടുതൊഴിലാളിയായ ഭരതന്നൂര്‍ കരിങ്കട മഹേഷ് ഭവനില്‍ വി മധു(57)വാണ് മുറിവില്‍ നിന്നുള്ള അസഹ്യമായ വേദനയെത്തുടര്‍ന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയെ സമീപിച്ചത്. തുടര്‍ന്ന് ഒന്നര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ അഞ്ച് സെന്റിമീറ്റര്‍ നീളവും മൂന്ന് സെന്റിമീറ്റര്‍ വീതിയുമുള്ള മരക്കഷണം പുറത്തെടുക്കുകയായിരുന്നു.

മാര്‍ച്ച് 21ന് മാവിന്റെ ശിഖരങ്ങള്‍ മുറിക്കുന്നതിനിടെയാണ് മധു താഴേക്ക് വീണത്. താഴെ മുറിച്ചിട്ട മരക്കൊമ്പുകളിലേക്ക് വീണപ്പോള്‍ ഇടതുകാലില്‍ മുറിവേറ്റു. ഉടന്‍ പാങ്ങോട്ടെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. എക്‌സറേ എടുത്തതില്‍ നിന്നും മുറിവില്‍ നിന്നും രണ്ട് കല്ലുകള്‍ കണ്ടെത്തിയെന്നും അത് നീക്കിയെന്നും ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് മുറിവില്‍ 12 തുന്നിടുകയായിരുന്നു.

Related Articles

Back to top button