മൂന്നാം ബലാത്സംഗ കേസ്….. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കുറ്റപത്രം സമർപ്പിച്ചു….

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ മൂന്നാം ബലാത്സംഗ കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. കേസെടുത്ത് നാല് മാസം പിന്നിടുമ്പോഴാണ് തിരുവല്ല ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ പോലീസ് കുറ്റപത്രം നൽകിയത്. 31 വയസ്സുകാരിയായ വിദേശമലയാളിയുടെ പരാതിയിൽ ജനുവരി 10-നാണ് രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായത്.
ഷൊർണൂരിലെ കെ.പി.എം ഹോട്ടലിൽ നിന്ന് രഹസ്യ നീക്കത്തിലൂടെയായിരുന്നു പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ബലാത്സംഗം, ശാരീരികവും മാനസികവുമായ പീഡനം എന്നിവയ്ക്ക് പുറമെ ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിച്ചു എന്ന ഗൗരവകരമായ കുറ്റവും രാഹുലിനെതിരെ ചുമത്തിയിട്ടുണ്ട്. ഈ കേസിന് പുറമെ മറ്റ് രണ്ട് ബലാത്സംഗ കേസുകൾ കൂടി ഇയാൾക്കെതിരെ നിലവിലുണ്ട്.
യുവതിയുമായുള്ള ബന്ധം ബലാത്സംഗമല്ലെന്നും ഉഭയസമ്മതപ്രകാരമുള്ളതായിരുന്നു എന്നുമാണ് രാഹുൽ മാങ്കൂട്ടത്തിൽ കോടതിയിൽ ഉന്നയിച്ചിട്ടുള്ള വാദം. ഇത് തെളിയിക്കുന്നതിനായി ഇലക്ട്രോണിക് രേഖകൾ ഉൾപ്പെടെയുള്ള തെളിവുകൾ ഇയാൾ മുൻപ് ഹാജരാക്കിയിരുന്നു. നിലവിൽ ജാമ്യം ലഭിക്കാത്തതിനാൽ രാഹുൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കുറ്റപത്രം സമർപ്പിച്ചതോടെ കേസിലെ വിചാരണാ നടപടികൾ കോടതിയിൽ ഉടൻ ആരംഭിക്കും.



