സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിനുള്ള നടപടികൾ അടുത്തയാഴ്ച ആരംഭിക്കും
സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിനുള്ള നടപടികൾ അടുത്തയാഴ്ച ആരംഭിക്കും. ജയിൽ, ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടികൾ പൂർത്തിയായാൽ രാജ്യം വിടാനുള്ള രേഖയായ എമർജൻസി സർട്ടിഫിക്കറ്റ് ഇന്ത്യൻ എംബസി തയ്യാറാക്കിയിട്ടുണ്ട്. മോചന സമയം ഈ മാസം ഇരുപതിന് പൂർത്തിയായാൽ എക്സിറ്റ് നടപടികളാകും പൂർത്തിയാക്കാനുണ്ടാവുക.
സൗദി ബാലന്റെ കൊലപാതക കേസിൽ ദിയാധനം നൽകിയതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ വധശിക്ഷ സൗദി കോടതി റദ്ദാക്കിയിരുന്നു. എന്നാൽ ഗൂഢാലോചനയിൽ ഭാഗമായതിന് ഇരുപത് വർഷമായിരുന്നു കോടതി ശിക്ഷ വിധിച്ചത്. കണക്കനുസരിച്ച് ഈ മാസം ഇരുപതോടെ റഹീമിന്റെ ശിക്ഷാ കാലാവധി പൂർത്തിയാകും. തുടർന്ന് അഭ്യന്തര മന്ത്രാലയം എക്സിറ്റ് വിസ നൽകും. പിന്നാലെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് റഹീമിനെ മാറ്റും. അതോടെ സൗദി സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള നടപടികൾ പൂർത്തിയാകും. നടപടി പൂർത്തിയാക്കി നാട് കടത്തൽ കേന്ദ്രത്തിലേക്ക് മാറ്റിയാൽ ഉടനെ വിമാന ടിക്കറ്റ് നൽകി നാട്ടിലേക്ക് അയക്കാൻ സംവിധാനം ഒരുക്കുമെന്ന് ചെയർമാൻ സി പി മുസ്തഫ പറഞ്ഞു.