മന്ത്രിസ്ഥാനം എനിക്ക് പ്രധാനപ്പെട്ടതായിരുന്നില്ല… രാജിയിൽ പ്രതികരിച്ച് ധർമ്മേന്ദ്ര പ്രധാൻ

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയെ ചൊല്ലിയുള്ള പ്രതിഷേധങ്ങൾക്ക് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസമന്ത്രി സ്ഥാനത്തുനിന്ന് രാജിവെച്ചതിൽ ആദ്യമായി വിശദീകരണവുമായി ധർമ്മേന്ദ്ര പ്രധാൻ. ജെൻ സിയിലെ ഒരു വിഭാഗത്തെ ചിലർ വഴിതെറ്റിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് രാജിവയ്ക്കാൻ തീരുമാനിച്ചതെന്ന് ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് കണ്ട് രാജി സന്നദ്ധത അറിയിക്കുകയായിരുന്നു. ജെൻ സിയോട് തനിക്ക് യാതൊരു പ്രശ്നവുമില്ലെന്നും അവരുടെ വാക്കുകൾ കേൾക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ജന്തർ മന്തറിൽ ഉൾപ്പെടെ വൻ പ്രതിഷേധം ഉയർന്നതിന് പിന്നാലെ രാജിവെച്ച് കൃത്യം രണ്ടാഴ്ചയ്ക്കുശേഷമാണ് ധർമ്മേന്ദ്ര പ്രധാൻ നിലപാട് വ്യക്തമാക്കുന്നത്. ഭുവനേശ്വറിലെ ജിഎം സർവകലാശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “ജെൻ സി നമ്മുടെ കുട്ടികളാണ്. അവരെ തെറ്റിദ്ധരിപ്പിക്കാനാണ് ചിലർ ശ്രമിച്ചത്. എനിക്ക് വ്യക്തിപരമായ പ്രശ്നങ്ങളോ നിരാശകളോ ഒന്നുമില്ല”, ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു. ഇന്ത്യയിൽ പ്രതിവർഷം കുറഞ്ഞത് രണ്ട് കോടി കുട്ടികളെങ്കിലും ജനിക്കുന്നുണ്ടെന്നും കഴിഞ്ഞ പത്ത് വർഷത്തിനിടെ 20 കോടി കുട്ടികൾ ജനിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വലിയ സ്വപ്നങ്ങളും ആഗ്രഹങ്ങളുമുള്ള ഈ തലമുറയാണ് ഇന്ത്യയെ വിശ്വഗുരുവാക്കുകയെന്നും പ്രധാൻ പറഞ്ഞു. “ഈ മന്ത്രിസ്ഥാനം എനിക്ക് പ്രധാനപ്പെട്ട ഒന്നായിരുന്നില്ല”, എന്നും അദ്ദേഹം വ്യക്തമാക്കി. ജൂലൈ 25നാണ് ധർമ്മേന്ദ്ര പ്രധാൻ കേന്ദ്ര വിദ്യാഭ്യാസമന്ത്രി സ്ഥാനം രാജിവെച്ചത്.

അതേസമയം, ഒഡിഷയിലെ സ്വന്തം നാട്ടിൽ ധർമ്മേന്ദ്ര പ്രധാന് നേരെ ‘ഗോ ബാക്ക്’ മുദ്രാവാക്യവുമായി പ്രതിഷേധം നടന്നു. ഒഡിഷ വിമാനത്താവളത്തിന് സമീപം ബിജെഡിയുടെ യുവജന, വിദ്യാർഥി വിഭാഗങ്ങളാണ് പ്രതിഷേധം നടത്തിയത്. തനിക്കെതിരായ പ്രതിഷേധങ്ങൾക്ക് പിന്നിൽ ബിജെഡി അധ്യക്ഷൻ നവീൻ പട്‌നായിക്കാണെന്ന് ധർമ്മേന്ദ്ര പ്രധാൻ ആരോപിച്ചു. ഒഡിഷയ്ക്ക് അപമാനമാണ് താനെന്ന് പട്‌നായിക് പ്രചരിപ്പിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെഡി അധ്യക്ഷൻ യുവാക്കളെ തനിക്കെതിരായ പ്രതിഷേധങ്ങൾക്ക് ഉപയോഗിക്കുകയാണെന്നും പ്രധാൻ ആരോപിച്ചു. “ഒഡിഷയിലെ ജനങ്ങളെ നാണംകെടുത്തുന്ന രീതിയിൽ ഞാൻ എപ്പോഴെങ്കിലും എന്തെങ്കിലും ചെയ്തിട്ടുണ്ടോ?” എന്നും സദസ്സിനോട് ധർമ്മേന്ദ്ര പ്രധാൻ ചോദിച്ചു. ബിജെഡി എംഎൽഎ പ്രസന്ന ആചാര്യ പങ്കെടുത്ത വേദിയിലായിരുന്നു നവീൻ പട്‌നായിക്കിനെതിരായ ധർമ്മേന്ദ്ര പ്രധാന്റെ പരാമർശങ്ങൾ.

Related Articles

Back to top button