ആയിക്കര ഹാർബറിൽ കണ്ടെത്തിയ മൃതദേഹം ഒന്നരമാസം മോർച്ചറിയിൽ… ഒടുവിൽ മൃതദേഹം..

കണ്ണൂർ: ജില്ലാ ആശുപത്രി മോർച്ചറിയിൽ ഒന്നര മാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. കായംകുളം സ്വദേശി ബാബുവിന്റെ മൃതദേഹമാണ് ബന്ധുക്കൾ തിരിച്ചറിഞ്ഞ് ഏറ്റുവാങ്ങിയത്. ജൂലായ് ഏഴിനാണ് ആയിക്കര ഹാർബറിൽ ബാബുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ മൃതദേഹം തിരിച്ചറിയാൻ സാധിക്കാത്തതിനെ തുടർന്ന് കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചുവരികയായിരുന്നു. മൃതശരീരം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് കോർപ്പറേഷനും പൊലീസും തമ്മിൽ തർക്കം നിലനിന്നിരുന്നു. ഇതിനിടെയാണ് ബന്ധുക്കൾ ആശുപത്രിയിലെത്തി മൃതദേഹം ബാബുവിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ആവശ്യമായ നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുകയായിരുന്നു.



