‘ദളപതി’ തമിഴ്നാടിന്റെ അമരത്തേക്ക്…. ടിവികെ വലിയ ഒറ്റകക്ഷി, സർക്കാർ രൂപീകരണ നീക്കങ്ങൾ സജീവം

234 അംഗ തമിഴ്നാട് നിയമസഭയിൽ 108 സീറ്റുകൾ നേടി വിജയ്‌യുടെ ടിവികെ വലിയ ഒറ്റകക്ഷിയായി മാറി. ഭൂരിപക്ഷത്തിന് ആവശ്യമായ 118 സീറ്റുകൾ തികയ്ക്കാൻ കേവലം പത്ത് സീറ്റുകളുടെ മാത്രം കുറവുള്ള സാഹചര്യത്തിൽ, സഖ്യകക്ഷികളെ ഒപ്പം കൂട്ടി സർക്കാർ രൂപീകരിക്കാനുള്ള തിരക്കിട്ട ചർച്ചകളിലാണ് പാർട്ടി നേതൃത്വം. എംഎൽഎമാരെ കുതിരക്കച്ചവടത്തിൽ നിന്നും സംരക്ഷിക്കുന്നതിനായി വിജയ് നേരിട്ടാണ് നിർദ്ദേശം നൽകിയത്. വിജയിച്ച ടിവികെ സ്ഥാനാർത്ഥികൾ ചെന്നൈയ്ക്ക് സമീപമുള്ള മഹാബലിപുരത്തെ ‘ഫോർ പോയിന്റ്സ്’ റിസോർട്ടിലേക്ക് മാറി. ചൊവ്വാഴ്ച നടക്കുന്ന നിയമസഭാകക്ഷി യോഗം വിജയിനെ ഔദ്യോഗികമായി നേതാവായി തിരഞ്ഞെടുക്കും.

തമിഴ്നാട്ടിൽ ഡിഎംകെ സഖ്യം വിട്ട് ടിവികെയെ പിന്തുണയ്ക്കാനുള്ള നീക്കത്തിലാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വം. ടിവികെയ്ക്ക് പിന്തുണ നൽകാൻ അനുമതി തേടി കെപിസിസി നേതൃത്വം ഹൈക്കമാൻഡിന് കത്തയച്ചിട്ടുണ്ട്. ടിവികെയുടെ മിന്നുന്ന വിജയത്തിന് പിന്നാലെ രാഹുൽ ഗാന്ധി വിജയിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. യുവത്വത്തിന്റെ ശബ്ദമാണ് ഈ വിജയമെന്ന് അദ്ദേഹം എക്സിൽ (X) കുറിച്ചു. പരാജയപ്പെട്ട മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായും രാഹുൽ സംസാരിച്ചതായി റിപ്പോർട്ടുകളുണ്ട്.

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തന്റെ മണ്ഡലമായ കൊളത്തൂരിൽ ടിവികെ സ്ഥാനാർത്ഥി വി.എസ്. ബാബുവിനോട് അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയത് ഡിഎംകെയ്ക്ക് കനത്ത ആഘാതമായി. 2021-ൽ വൻ ഭൂരിപക്ഷം നേടിയ സ്ഥാനത്താണ് മുഖ്യമന്ത്രി തന്നെ പരാജയപ്പെട്ടത്. ഇതോടെ ഡിഎംകെ സഖ്യം വെറും 61 സീറ്റുകളിലേക്ക് ചുരുങ്ങി മൂന്നാം സ്ഥാനത്തായി. ടിവികെയ്ക്ക് (108) പുറമെ കോൺഗ്രസിന്റെ (5), ഇടതുപക്ഷ പാർട്ടികളുടെയും മറ്റ് ചെറുകക്ഷികളുടെയും പിന്തുണ ലഭിച്ചാൽ വിജയിക്ക് അനായാസം സർക്കാർ രൂപീകരിക്കാൻ സാധിക്കും. അങ്ങനെയെങ്കിൽ 1977-ന് ശേഷം തമിഴ്നാട്ടിൽ ദ്രാവിഡ പാർട്ടികൾക്ക് പുറത്തുനിന്നുള്ള ആദ്യ സർക്കാർ അധികാരത്തിൽ വരും.

Related Articles

Back to top button