കെ-ടെറ്റ് ഇല്ലെങ്കിൽ അധ്യാപകർ പുറത്തേക്ക് തന്നെയെന്ന് സുപ്രീംകോടതി…. പുനഃപരിശോധനാ ഹർജികൾ തള്ളി

കേരളത്തിലെ സ്കൂൾ അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത നിർബന്ധമാക്കിയ മുൻവിധിയിൽ മാറ്റമില്ലെന്ന് സുപ്രീംകോടതി. യോഗ്യത നേടാത്ത അധ്യാപകരെ പുറത്താക്കണമെന്ന ഉത്തരവിനെതിരെ കേരള സർക്കാരും വിവിധ അധ്യാപക സംഘടനകളും സമർപ്പിച്ച പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ച് തുറന്ന കോടതിയിൽ വിശദമായ വാദം കേട്ട ശേഷമാണ് ഹർജികൾ നിരസിച്ചത്. എന്നാൽ, അധ്യാപകർക്ക് ചെറിയൊരു ആശ്വാസമായി പരീക്ഷ പാസാകാനുള്ള സമയപരിധി രണ്ട് വർഷത്തിൽ നിന്ന് മൂന്ന് വർഷമായി കോടതി ഉയർത്തിയിട്ടുണ്ട്.
2012 മാർച്ച് 31-ന് മുൻപ് സർവീസിൽ പ്രവേശിച്ച അധ്യാപകരെ കെ-ടെറ്റിൽ നിന്ന് ഒഴിവാക്കണമെന്നും വിരമിക്കുന്നത് വരെ ജോലിയിൽ തുടരാൻ അനുവദിക്കണമെന്നുമായിരുന്നു ഹർജിക്കാരുടെ പ്രധാന ആവശ്യം. എന്നാൽ കുട്ടികളുടെ ബോധനശാസ്ത്രത്തിലും അധ്യാപന അഭിരുചിയിലും കേന്ദ്രീകരിക്കുന്ന യോഗ്യതാ പരീക്ഷയായതിനാൽ ഇതിൽ ഇളവ് നൽകാനാകില്ലെന്ന് കോടതി വ്യക്തമാക്കി. സ്കൂൾ അധ്യാപകരാകാൻ ഈ യോഗ്യത എല്ലാവർക്കും അനിവാര്യമാണെന്ന മുൻ നിലപാടിൽ കോടതി ഉറച്ചുനിന്നു.
നെറ്റ്, എംഫിൽ, എംഎഡ്, പിഎച്ച്ഡി തുടങ്ങിയ ഉയർന്ന യോഗ്യതകൾ ഉണ്ടായിട്ടും ടെറ്റ് പരീക്ഷ പാസാകാതെ ജോലിയിൽ പ്രവേശിച്ച സംസ്ഥാനത്തെ അരലക്ഷത്തോളം വരുന്ന അധ്യാപകരെ ഈ വിധി നേരിട്ട് ബാധിക്കും. സുപ്രീംകോടതി വിധി നടപ്പാക്കുന്നതോടെ ഈ അധ്യാപകരുടെ ജോലിയെയും പ്രമോഷനെയും ഇത് ബാധിക്കും. കോടതി അനുവദിച്ച മൂന്ന് വർഷത്തെ സമയപരിധിക്കുള്ളിൽ കെ-ടെറ്റ് പാസായാൽ മാത്രമേ ഇവർക്ക് ജോലിയിൽ തുടരാനും അടുത്ത പ്രമോഷനുകൾ കൈപ്പറ്റാനും സാധിക്കൂ. ഉയർന്ന ബിരുദങ്ങൾ ഉണ്ടെന്നത് കുട്ടികളെ പഠിപ്പിക്കാനുള്ള അധ്യാപന അഭിരുചിക്ക് പകരമാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ അധ്യാപന യോഗ്യതാ പരീക്ഷകൾ എല്ലാവരും പാസാകേണ്ടതുണ്ടെന്ന് കോടതി അടിവരയിട്ടു പറഞ്ഞു.



