യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം….ആറംഗ സംഘം അറസ്റ്റിൽ….

മുൻ വൈരാഗ്യത്തെ തുടർന്ന് യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ആറുപേർ അറസ്റ്റിൽ. താമരക്കുളം മലരിമേൽ ജങ്ഷന് സമീപം വീടിന് മുൻവശം നിൽക്കുകയായിരുന്ന ശരത് എന്ന യുവാവിനെയാണ് സംഘം ആക്രമിച്ചത്. ഓഗസ്റ്റ് 25 രാത്രി 9.30-ഓടെ കത്തി, ഇരുമ്പ് വടി തുടങ്ങിയ മാരകായുധങ്ങളുമായി ബൈക്കിലെത്തിയ അക്രമി സംഘം യുവാവിനെ കുത്തിയും അടിച്ചും പരിക്കേൽപ്പിക്കുകയായിരുന്നു.
താമരക്കുളം കിഴക്കും മുറിയിൽ ലക്ഷ്മി ഭവനത്തിൽ രാഹുൽ, ബിജു ഭവനത്തിൽ ബിജു, ലക്ഷ്മി ഭവനത്തിൽ രഞ്ജിത്ത്, താമരക്കുളം മേക്കും മുറിയിൽ ശരണ്യാലയത്തിൽ ശരത്, കിഴക്കും മുറി ഹരിനിലയത്തിൽ സത്യൻ, കിഴക്കും മുറി മലരിമേൽ പടീറ്റതിൽ നിഥിൻ എന്നിവരാണ് പിടിയിലായത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ ഉടൻതന്നെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നൂറനാട് സർക്കിൾ ഇൻസ്പെക്ടർ പി ശ്രീജിത്തിന്റെ നേതൃത്വത്തിൽ എസ് എച്ച് ഒ സജിത്ത്മോൻ, ജൂനിയർ എസ് ഐ ഹക്കിം, എ എസ് ഐ പ്രതാപ്ചന്ദ്രമേനോൻ, എസ് സി പി ഒ മാരായ സിജു, രജീഷ്, സി പി ഒ മാരായ മനുകുമാർ, ബിനു, ഹരികുമാർ, വൈശാഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.



