തർക്കത്തിന് പിന്നാലെ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ കൈഞരമ്പ് മുറിച്ച് യുവാവും യുവതിയും; ആശുപത്രിയിൽ എത്തിച്ച യുവാവ് ചാടിപ്പോയി

റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ വെച്ച് യുവാവ് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോഴിക്കോട് സ്വദേശിയായ ഇരുപത്തിരണ്ടുകാരനാണ് ഒപ്പമുണ്ടായിരുന്ന യുവതിയുമായുള്ള തർക്കത്തെ തുടർന്ന് കൈമുറിച്ചത്. സംഭവത്തിന് ശേഷം റെയിൽവേ പോലീസ് ഇയാളെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇവിടെ നിന്നും യുവാവ് ചാടിപ്പോയതായി പോലീസ് അറിയിച്ചു.

ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. കോഴിക്കോട്ടേക്ക് യാത്ര ചെയ്യാനായി ഒപ്പമുള്ള സുഹൃത്തുക്കൾക്കും പത്തൊൻപതുകാരിയായ യുവതിക്കുമൊപ്പമാണ് യുവാവ് ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. പ്ലാറ്റ്‌ഫോമിൽ വെച്ച് യുവാവും യുവതിയും തമ്മിൽ രൂക്ഷമായ തർക്കമുണ്ടാകുകയും, ഇതിനിടെ പ്രകോപിതനായ യുവാവ് കൈയിലെ ഞരമ്പ് മുറിച്ച് സ്വയം പരിക്കേൽപ്പിക്കുകയുമായിരുന്നു. പ്ലാറ്റ്‌ഫോമിൽ ചോരയൊലിപ്പിച്ചു നിന്ന യുവാവിനെ കണ്ട് മറ്റ് യാത്രക്കാരാണ് പോലീസിൽ വിവരമറിയിച്ചത്.

ഉടൻ തന്നെ റെയിൽവേ പോലീസ് എസ്.ഐ അനിൽ മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഇരുവരെയും തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ബുധനാഴ്ച ചികിത്സയിലിരിക്കെ യുവാവ് ആശുപത്രി അധികൃതരുടെ കണ്ണ് വെട്ടിച്ച് കടന്നുകളയുകയായിരുന്നു. മെഡിക്കൽ കോളേജ് പോലീസാണ് യുവാവ് ചാടിപ്പോയ വിവരം റെയിൽവേ പോലീസിനെ അറിയിച്ചത്.

തമ്മിലുണ്ടായ വ്യക്തിപരമായ തർക്കമാണ് ആത്മഹത്യാ ശ്രമത്തിലേക്ക് നയിച്ചതെന്നാണ് ഇവർ പോലീസിന് നൽകിയ പ്രാഥമിക മൊഴി. എന്നാൽ സംഭവസമയത്ത് ഇവർ ലഹരി ഉപയോഗിച്ചിരുന്നോ എന്ന കാര്യത്തിൽ പോലീസിന് സംശയമുണ്ട്. നിലവിൽ ഇരുവരും പ്രായപൂർത്തിയായവരായതിനാലും മറ്റ് പരാതികൾ ഇല്ലാത്തതിനാലും തുടർനടപടികൾ ഒന്നും തന്നെ ഉണ്ടാകില്ലെന്ന് റെയിൽവേ പോലീസ് വ്യക്തമാക്കി.

Related Articles

Back to top button