‘പിണറായിക്ക് മുന്നിൽ നിവർന്നുനിൽക്കാൻ ഷാജിയുടെ മുട്ടുവിറയ്ക്കും’…. മന്ത്രി കെ.എം. ഷാജിക്കെതിരെ വർഗ്ഗീയവാദി പരാമർശവുമായി പോലീസ് ഉദ്യോഗസ്ഥൻ

കാസര്‍കോട്: പുതിയ യു.ഡി.എഫ് സർക്കാരിൽ മന്ത്രിയായ മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിക്കെതിരെ വാട്സാപ്പിൽ കടുത്ത അധിക്ഷേപവും രാഷ്ട്രീയ വിദ്വേഷവും ചൊരിഞ്ഞ് പോലീസ് ഉദ്യോഗസ്ഥൻ. മന്ത്രി കെ.എം. ഷാജിയെ ‘വർഗ്ഗീയവാദി’ എന്ന് വിശേഷിപ്പിച്ചാണ് കാസർകോട് വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലെ സി.പി.ഒ സുജിത്ത് വാട്സാപ്പ് സന്ദേശം പങ്കുവെച്ചത്. മുഖ്യമന്ത്രി പിണറായി വിജയന് മുന്നില്‍ നിവര്‍ന്ന് നില്ക്കാന് കെ.എം. ഷാജിക്ക് ആകില്ലെന്നും ഇയാൾ സന്ദേശത്തിൽ അവകാശപ്പെടുന്നു.
കാസര്‍കോട് ജില്ലയിലെ പൊലീസുകാരുടെ ‘POLICE FRIENDS’ എന്ന വാട്സാപ്പ് ഗ്രൂപ്പിലാണ് സുജിത്ത് ഈ വിവാദ സന്ദേശം അയച്ചത്. സംഭവം വിവാദമായതോടെ സ്പെഷ്യൽ ബ്രാഞ്ച് വിഭാഗം അന്വേഷണം നടത്തി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചു. ഔദ്യോഗിക പദവിയിലിരിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥൻ മന്ത്രിമാർക്കെതിരെയും രാഷ്ട്രീയ നേതാക്കൾക്കെതിരെയും പരസ്യമായി രംഗത്തുവന്നത് ഗുരുതര ചട്ടലംഘനമായാണ് വിലയിരുത്തപ്പെടുന്നത്. സത്യപ്രതിജ്ഞ ചടങ്ങിനെത്തി പിണറായി വിജയൻ. ഈ വീഡിയോ നിങ്ങൾ സൂക്ഷിച്ചൊന്ന് കാണണം. കഴിഞ്ഞ രണ്ട് സത്യപ്രതിജ്ഞ ചടങ്ങുകളും UDF മുട്ടുന്യായങ്ങൾ പറഞ്ഞ് ബഹിഷ്ക്കരിച്ചിരുന്നു. അത് അവരുടെ സംസ്കാരം. ഇന്ന് അതൊന്നും കാര്യമാക്കാതെ ചടങ്ങിനെത്തിയ പിണറായി വിജയനെ സ്വീകരിക്കുന്ന കോൺഗ്രസ്സുകാരെയും കേരള കോൺഗ്രസ്സുകാരെയും എന്തിന് പിണറായി കൊടുവിഷം എന്ന് വിശേഷിപ്പിച്ച രാജീവ് ചന്ദ്രശേഖറിനെയും പരനാറിയെന്ന് വിശേഷിപ്പിച്ച പ്രേമചന്ദ്രനേയും നിങ്ങൾക്ക് കാണാം.
എന്നാൽ ആ ഭാഗത്തു നിന്നും തൂവാല കൊണ്ട് മുഖം തുടച്ച് സ്ക്കൂട്ടാകുന്ന ഒരു വർഗ്ഗീയവാദിയെയും നിങ്ങൾക്ക് കാണാം. ഉറക്കത്തിൽപോലും മതം മതം മതമാണ് പ്രശ്നം എന്ന് പുലമ്പുന്ന കെ എം ഷാജിയെ. മൈക്ക് കെട്ടി അണികളുടെ മുന്നിൽ തെറി വിളിച്ച് ആളാകാൻ ഏതവനും പറ്റും ഷാജിയെ… ആ മനുഷ്യന്റെ മുന്നിൽ നിവർന്ന് നിൽക്കാൻ നിൻ്റെ മുട്ടുവിറക്കും ഷാജിയെ…നീ നിന്ന് വിറക്കാൻ പോകുന്നതേയുള്ളൂ…. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ എത്തിയപ്പോഴുണ്ടായ ദൃശ്യങ്ങളെ മുൻനിർത്തിയാണ് സി.പി.ഒ സുജിത്തിന്റെ അധിക്ഷേപം. ചടങ്ങിനെത്തിയ പിണറായി വിജയനെ മറ്റ് യു.ഡി.എഫ്, എൻ.ഡി.എ നേതാക്കൾ സ്വീകരിച്ചപ്പോൾ കെ.എം. ഷാജി അവിടെനിന്ന് മാറിപ്പോയി എന്ന് ആരോപിച്ചാണ് സന്ദേശം. സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ വരും ദിവസങ്ങളിൽ കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്നാണ് സൂചന.



