‘വർഗീയ കോമാളികളുടെ മുഖംമൂടി അഴിച്ചുമാറ്റാൻ സാധിക്കുമെന്ന് പ്രത്യാശിക്കുന്നു’

കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ എസ്ഐടിയെ നിയമിച്ച സർക്കാർ തീരുമാനത്തെ സ്വാ​ഗതം വ‌ടകര എംപി ഷാഫി പറമ്പിൽ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് വടകരയിലെ സൗഹാർദ്ദ അന്തരീക്ഷത്തെ തകർക്കാനും, വോട്ടർമാർക്കിടയിൽ വർഗീയ ചേരിതിരിവ് ഉണ്ടാക്കി രാഷ്ട്രീയ ലാഭം കൊയ്യാനും വേണ്ടി സിപിഎം കേന്ദ്രങ്ങൾ ആസൂത്രിതമായി നിർമ്മിച്ചതാണ് ‘കാഫിർ’ എന്ന വ്യാജ സ്‌ക്രീൻഷോട്ടെന്നും ഈ വന്യമായ നുണപ്രചാരണത്തിന് പിന്നിലെ യഥാർത്ഥ ഗൂഢാലോചനക്കാരെയും അതിന്റെ ഉറവിടത്തെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച സർക്കാർ നടപടിയെ ഞാൻ പൂർണ്ണമായും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം അറിയിച്ചു.

സോഷ്യൽ മീഡിയ പോസ്റ്റിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞില്ല എന്ന ലളിതവും ദുർബലവുമായ വാദമുയർത്തി മുൻപ് കേസ് അട്ടിമറിക്കാൻ ശ്രമിച്ച പോലീസിന്റെയും ആഭ്യന്തര വകുപ്പിന്റെയും നടപടി തികച്ചും പ്രതിഷേധാർഹമായിരുന്നുവെന്നും യഥാർത്ഥ കുറ്റവാളികളെയും അവരെ നിയന്ത്രിച്ച സി.പി.എം നേതാക്കളെയും സംരക്ഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ അന്വേഷണത്തെ വഴിതിരിച്ചുവിടുകയും തടസ്സപ്പെടുത്തുകയുമാണ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. വർഗീയ കോമാളികളുടെ മുഖംമൂടി അഴിച്ചുമാറ്റാൻ ഈ അന്വേഷണത്തിലൂടെ സാധിക്കുമെന്ന് പ്രത്യാശിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button