പാറമേക്കാവിനായി നിർമ്മിച്ച വെടിക്കോപ്പുകളും നിർവീര്യമാക്കാനൊരുങ്ങുന്നു; അസംസ്കൃത വസ്തുക്കൾ ലേലം ചെയ്ത് നൽകാനും തീരുമാനിച്ചേക്കും

തൃശൂർ പൂരത്തിനു വെടിക്കെട്ട് വേണ്ടെന്ന് തീരുമാനിച്ചതോടെ പാറമേക്കാവ് ദേവസ്വത്തിനായി നിർമിച്ച വെടിക്കോപ്പുകളും നിർവീര്യമാക്കാനൊരുങ്ങുന്നു. തിരുവമ്പാടി ദേവസ്വത്തി​ന്റെ തൃശൂർ മുണ്ടത്തിക്കോട് വെടിക്കോപ്പ് നിർമാണശാലയിലുണ്ടായ സ്ഫോടനത്തി​ന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പാലക്കാട് മുതലമട വെള്ളാരംകടവിലാണ് പാറമേക്കാവിന്റെ വെടിക്കോപ്പ് നിർ‌മാണശാല പ്രവർത്തിച്ചിരുന്നത്. ഇവിടത്തെ വെടിക്കോപ്പുകൾ പൊലീസിന്റെ ബോംബ് സ്ക്വാഡ് ഉൾപ്പെടെയുള്ള വിദഗ്ധ സംഘങ്ങളുടെ നിരീക്ഷണത്തിൽ നിർവീര്യമാക്കാനുള്ള നടപടികൾ ഉണ്ടാകുമെന്നാണ് അധികൃതർ പറയുന്നത്.

വെടിക്കോപ്പുകൾ നിർമിക്കാനുള്ള അസംസ്കൃത വസ്തുക്കളും ഇവിടെയുണ്ടായിരുന്നു. ഇത് ‌ലൈസൻസി സ്ഥാപനങ്ങൾക്ക് ലേലം ചെയ്ത് നൽകാനുള്ള തീരുമാനമെടുത്തേക്കുമെന്നാണ് വിവരം. തിരുവമ്പാടിയുടെ വെടിക്കോപ്പ് നിർമാണശാലയുടെ ചുറ്റും തീയാളിപ്പടർന്നിട്ടും ദുരന്തഭൂമിയുടെ അറ്റത്തു തകരാതെനിന്ന ഷെഡിന്റെ പൂട്ടുതുറന്നപ്പോൾ 14 ചാക്കുകളിലായി 300 കിലോഗ്രാമിലേറെ വെടിമരുന്ന് ലഭിച്ചിരുന്നു. ഈ വെടിക്കോപ്പുകളും വിദഗ്ധരുടെ സാന്നിധ്യത്തിൽ നിർവീര്യമാക്കിയേക്കും എന്നാണ് വിവരം.

പടക്കങ്ങൾ പിടിച്ചെടുക്കുകയോ അവ നിർവീര്യമാക്കുകയോ ചെയ്യുമ്പോൾ സർക്കാർ തലത്തിൽ അതീവ ജാഗ്രതയോടെയുള്ള നടപടികളാണ് സ്വീകരിക്കുന്നത്. സുരക്ഷ ഉറപ്പാക്കുന്നതിനായി പൊലീസ്, ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ്, പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ എന്നിവർ ഏകോപിപ്പിച്ചാണ് പ്രവർത്തിക്കുന്നത്. ജനവാസമില്ലാത്ത സുരക്ഷിതമായ സ്ഥലത്തേക്ക് ആദ്യം ഇവ മാറ്റും. പിടിച്ചെടുത്ത പടക്കങ്ങളുടെ തീവ്രതയും സ്വഭാവവും പരിശോധിക്കാൻ ബോംബ് സ്ക്വാഡിന്റെയോ എക്സ്പ്ലോസീവ് വിദഗ്ധരുടെയോ സഹായം തേടാറുണ്ട്. പടക്കങ്ങൾ നിർവീര്യമാക്കുന്നതിനു സാധാരണയായി അവ വെള്ളത്തിൽ മുക്കി വയ്ക്കുകയോ അല്ലെങ്കിൽ വിദഗ്ധരുടെ മേൽനോട്ടത്തിൽ സുരക്ഷിതമായ രീതിയിൽ കത്തിച്ചു കളയുകയോ ആണ് ചെയ്യുന്നത്. പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ നിഷ്കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കണം സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യേണ്ടത്.

Related Articles

Back to top button