സ്വർണക്കൊള്ള കേസ് പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ….

ബെംഗളൂരു: ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിലെ ക്ഷേത്രത്തിൽ സ്വീകരണം. ശ്രീറാംപുര അയ്യപ്പക്ഷേത്രത്തിലാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി എത്തിയത്. മുൻപ് ഈ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു പോറ്റി. ക്ഷേത്രത്തിലെത്തിയ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ കൂടെയുണ്ടായിരുന്നവർ മാലയിട്ടാണ് സ്വീകരിച്ചത്. ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിച്ചതിന് പിന്നാലെയാണ് പോറ്റി ക്ഷേത്രത്തിലെത്തിയത്. പൂജാകർമ്മങ്ങളിൽ പങ്കെടുക്കുന്നതിനായി 20 ദിവസത്തെ ഇളവാണ് അനുവദിച്ചിരിക്കുന്നത്.
അതേസമയം, സ്വീകരണവുമായി ക്ഷേത്രത്തിന് ബന്ധമില്ലെന്നാണ് ക്ഷേത്ര ഭാരവാഹികളുടെ പ്രതികരണം. സംഭവത്തിൽ പ്രതികരിക്കാൻ ഇല്ലെന്ന് ഉണ്ണിക്കൃഷ്ണൻ പോറ്റിയും വ്യക്തമാക്കി. രമേഷ് റാവുവിന്റെ നേതൃത്വത്തിലാണ് പോറ്റിക്ക് സ്വീകരണം നൽകിയത്. ജാമ്യവ്യവസ്ഥയിൽ ഇളവ് തേടുന്നതിനും രമേഷ് റാവു സഹായിച്ചിരുന്നുവെന്നാണ് വിവരം. ശബരിമലയിൽ നിന്ന് ദ്വാരപാളികളും വാതിൽപ്പാളിയും ഏറ്റുവാങ്ങിയതും രമേഷ് റാവുവിന്റെ നേതൃത്വത്തിലായിരുന്നു. രമേഷ് റാവുവിന്റെ വീട്ടിൽ പൂജ നടത്തുന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയത്.



