അവസാന നിമിഷം രാഹുൽ ഗാന്ധിയും എത്തി, ഖർഗെയുടെ വസതിയിൽ നിർണായക യോഗം

കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകൾ ദില്ലിയിൽ എ ഐ സി സി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ വസതിയിൽ ക്ലൈമാക്സിലേക്ക് എത്തുന്നു. കേരള നേതാക്കളുമായുള്ള ഖർഗെയുടെ ചർച്ചയിൽ അവസാന നിമിഷം രാഹുൽ ഗാന്ധിയും നേരിട്ട് പങ്കെടുക്കുകയാണ്. ആദ്യ ഘട്ട ചർച്ചയിൽ രാഹുൽ പങ്കെടുക്കില്ലെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും അവസാന നിമിഷം രാഹുലും ഗർഗെയുടെ വസതിയിലേക്ക് എത്തുകയായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തിനായി അരയും തലയും മുറുക്കി രംഗത്തുള്ള എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, നിലവിലെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവും മുതിർന്ന നേതാവുമായ രമേശ് ചെന്നിത്തല എന്നീ മൂന്ന് നേതാക്കളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. കെ പി സി സി നേതൃത്വം ആർക്കൊപ്പം എന്നറിയാൻ സണ്ണി ജോസഫിനെയും ഖാർഗെ വിളിപ്പിച്ചിട്ടുണ്ട്. ഭൂരിപക്ഷ എം എൽ എമാരുടെ പിന്തുണ കെ സിക്കാണ്. അതേസമയം ഘടക കക്ഷികളുടെ പിന്തുണ വി ഡി സതീശനാണ്. സീനിയോറിറ്റി പരിഗണിക്കണമെന്നാണ് ചെന്നിത്തല ആവശ്യപ്പെടുക. ഇതെല്ലാം പരിഗണിച്ച് ഖാർഗെ നൽകുന്ന റിപ്പോർട്ട് പ്രകാരമായിരിക്കും ഹൈക്കമാൻഡ് ഒരു തീരുമാനം എടുക്കുക. രാഹുൽ ഗാന്ധി കൂടി നേരിട്ട് പങ്കെടുക്കുന്നതിനാൽ ഈ യോഗത്തിൽ തന്നെ തീരുമാനം ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ.



