റോഡപകടത്തിൽ ജീവൻ പൊലിഞ്ഞ ആദിൽ ഇനി മൂന്ന് പേരിലൂടെ ജീവിക്കും

വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ് വൺ വിദ്യാർഥിയുടെ അവയവങ്ങൾ ദാനം ചെയ്ത് കുടുംബം. പാലക്കാട് അലനല്ലൂർ സ്വദേശി ആദിലിന്റെ കരളും രണ്ട് വൃക്കകളും മൂന്ന് രോഗികൾക്ക് പുതുജീവനേകും. ഹൃദയം ഉൾപ്പെടെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം സന്നദ്ധത അറിയിച്ചിരുന്നെങ്കിലും പരിശോധനയിൽ ഹൃദയം മാറ്റിവയ്ക്കാൻ സാധിക്കില്ലെന്ന് കണ്ടെത്തുകയായിരുന്നു.
വെള്ളിയാഴ്ച രാത്രി സുഹൃത്തിനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആദിൽ സഞ്ചരിച്ച സ്കൂട്ടറിൽ കാർ ഇടിച്ചത്. അപകടത്തിൽ സുഹൃത്ത് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ആദിലിനെ ആദ്യം മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു.
ചികിത്സ തുടരുന്നതിനിടെ ഇന്നലെ രാത്രിയാണ് ആദിലിന്റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. തുടർന്ന് അവയവദാനത്തിന് കുടുംബം സമ്മതം അറിയിക്കുകയായിരുന്നു. നടപടികൾ പൂർത്തിയാക്കി രണ്ട് വൃക്കകളും യഥാക്രമം കോഴിക്കോട് മെഡിക്കൽ കോളേജിലെയും ബേബി മെമ്മോറിയൽ ആശുപത്രിയിലെയും ചികിത്സയിലുള്ള രോഗികൾക്ക് മാറ്റിവയ്ക്കുന്നതിനായി നൽകി. കരൾ മിംസ് ആശുപത്രിയിലെ രോഗിക്കാണ് നൽകിയത്.



