സ്റ്റേഷനിൽ വിളിച്ചുവരുത്തി പെപ്പർ സ്പ്രേ പ്രയോഗം; ഇരയായ യുവാവിന് 50,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

വിവാഹമോചനക്കേസിനിടയിൽ ഭാര്യയുടെ ഫോണിലേക്ക് സന്ദേശമയച്ചെന്ന പരാതിയിൽ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി യുവാവിന്റെ കണ്ണിൽ പെപ്പർ സ്പ്രേ അടിച്ച എസ്ഐക്ക് തിരിച്ചടി. ഇരയായ ചിറയിൻകീഴ് കുറക്കട സ്വദേശി ശ്രീനാഥിന് 50,000 രൂപ നഷ്ടപരിഹാരം നൽകാൻ ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ശക്തമായ ഇടപെടലിനെ തുടർന്നാണ് സർക്കാരിന്റെ ഈ നടപടി.

സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവാണ് സർക്കാർ നടപ്പാക്കിയത്. വിവാഹമോചന കേസ് കുടുംബ കോടതിയിൽ നടക്കുന്നതിനിടയിൽ ഭാര്യയുടെ മൊബൈൽ ഫോണിലേക്ക് സന്ദേശമയച്ചുവെന്ന പരാതിയിലായിരുന്നു ചോദ്യം ചെയ്യാനായി യുവാവിനെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി എസ്ഐ പെപ്പർ സ്പ്രേ അടിച്ചത്. നഷ്ടപരിഹാര തുകയായ 50,000 രൂപ നിലവിൽ സർക്കാർ ഫണ്ടിൽ നിന്നും അനുവദിച്ച ശേഷം, കുറ്റക്കാരനായ എസ്ഐയുടെ ശമ്പളത്തിൽ നിന്നും ഘട്ടംഘട്ടമായി ഈടാക്കാനാണ് കമ്മിഷൻ നിർദേശം നൽകിയത്.

രണ്ടു മാസത്തിനകം നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ പ്രസ്തുത കാലയളവിന് 8 ശതമാനം പലിശ നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടിരുന്നു. സ്വീകരിച്ച നടപടികൾ സംസ്ഥാന പൊലീസ് മേധാവി കമ്മിഷനെ അറിയിക്കും. 2023 ഒക്ടോബർ 9 ന് ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിലാണ് സംഭവമുണ്ടായത്.

പരാതിക്കാരനുമായുള്ള സംഭാഷണത്തിൽ പ്രകോപിതനായ എസ്ഐ കണ്ണൂകൾക്ക് നീറ്റലുണ്ടാകുന്ന വിധത്തിൽ ഏതോ ദ്രാവകം മുഖത്തേക്ക് സ്പ്രേ ചെയ്തിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി മനുഷ്യാവകാശ കമ്മിഷനു നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. മർദനമേറ്റതിനു തെളിവില്ലെന്നും റിപ്പോർട്ടിൽ പറഞ്ഞു. തുടർന്ന് അന്വേഷണം മനുഷ്യാവകാശ കമ്മിഷൻ അന്വേഷണ വിഭാഗത്തിലെ പൊലീസ് സൂപ്രണ്ടിനു കമ്മിഷൻ കൈമാറി. പരാതിക്കാരൻ എസ്ഐയുടെ മുറിയിൽ നിന്നും കരഞ്ഞു കൊണ്ടാണ് ഇറങ്ങിയതെന്നും വാഷ് ബേസിൻ എവിടെയാണെന്ന് ചോദിച്ചതായും സാക്ഷികൾ മൊഴി നൽകിയതായി അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

Related Articles

Back to top button