9 മാസം പ്രായമുള്ള കുഞ്ഞിൻ്റെ ശ്വസനനാളിയിൽ എൽഇഡി ബൾബ് കുടുങ്ങി; ജീവൻ രക്ഷിച്ച് കരസേന ഡോക്ടർമാർ

ശ്വസനനാളിയിൽ എൽഇഡി ബൾബ് കുടുങ്ങി മരണവക്ത്രത്തിലായ ഒൻപതു മാസം പ്രായമുള്ള കുഞ്ഞിന് രക്ഷകരായി ഇന്ത്യൻ കരസേനയിലെ വിദഗ്ധ ഡോക്ടർമാർ. പൂനെയിലെ ‘ആർമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോ – തൊറാസിക് സയൻസസി’ൽ (AICTS) നടന്ന അതീവ സങ്കീർണ്ണമായ മെഡിക്കൽ പ്രക്രിയയിലൂടെയാണ് കുരുന്നിന്റെ ജീവൻ തിരിച്ചുപിടിച്ചത്.
കുരുന്നിൻ്റെ ഇടത് ശ്വാസകോശത്തിലേക്കുള്ള ശ്വസനനാളിയിലാണ് തുരുമ്പിച്ച വയറുകളോട് കൂടിയ എൽഇഡി ബൾബ് കുടങ്ങിയത്. പൂനെയിലെ ആർമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോ – തൊറാസിക് സയൻസസിൽ നടന്ന അതിസങ്കീർണമായ ബ്രോങ്കോസ്കോപിക് പ്രക്രിയയിലൂടെ ആണ് എൽഇഡി ബൾഡ് നീക്കം ചെയ്ത് കുരുന്നിനെ രക്ഷപ്പെടുത്തിയതെന്ന് ഇന്ത്യൻ കരസേനയുടെ സതേൺ കമാൻഡ് എക്സിലൂടെ അറിയിച്ചു.
എക്സിൽ പങ്കുവെച്ച പോസ്റ്റ്
“പൂനെയിലെ ആർമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോ – തൊറാസിക് സയൻസസിലെ വിദഗ്ധർ ഒൻപത് മാസം പ്രായമുള്ള കുഞ്ഞിന്റെ ജീവൻ രക്ഷിച്ചു. ശ്വാസകോശത്തിലെ ശ്വസനനാളിയിൽ ആഴത്തിൽ കുടുങ്ങിയ, തുരുമ്പിച്ച വയറുകളോടു കൂടിയ എൽഇഡി ബൾബ് അതിസങ്കീർണമായ ‘ബ്രോങ്കോസ്കോപിക്’ പ്രക്രിയയിലൂടെയാണ് പുറത്തെടുത്തത്. ശ്വാസകോശം തകരാനും വലിയ ശസ്ത്രക്രിയയ്ക്കും വരെ സാധ്യതയുള്ള ഈ ഗുരുതരാവസ്ഥയെ ഡോക്ടർമാർ അതീവ ജാഗ്രതയോടെ കൈകാര്യം ചെയ്തു. ശസ്ത്രക്രിയയില്ലാതെ തന്നെ കുഞ്ഞിന്റെ ശ്വാസോച്ഛ്വാസം സാധാരണ നിലയിലാക്കാനും സാധിച്ചു”.
കുട്ടിയുടെ ശ്വസനനാളിയിൽനിന്ന് നീക്കം ചെയ്ത എൽഇഡി ബൾബിൻ്റെ ചിത്രം കരസേന പങ്കുവെച്ചിട്ടുണ്ട്. ശ്വസനനാളിയിൽ എൽഇഡി ബൾബ് കുടുങ്ങിയപ്പോഴുള്ള എക്സറേ കോപ്പിയുടെ ചിത്രവും ബൾബ് നീക്കം ചെയ്ത ശേഷമുള്ള എക്സറേ കോപ്പിയുടെ ചിത്രവും ഇക്കൂട്ടത്തിലുണ്ട്. കുരുന്നിന് രക്ഷകരായ കരസേന ഡോക്ടർമാർക്ക് അഭിനന്ദനങ്ങളുമായി നിരവധി പേർ കമൻ്റ് ബോക്സിൽ എത്തിയിട്ടുണ്ട്.




