രാഹുലിന് സെഞ്ചുറി.. ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ഇന്ത്യ എ ശക്തമായ നിലയില്‍..

ഇംഗ്ലണ്ട് ലയണ്‍സിനെതിരായ രണ്ടാം അനൗദ്യോഗിക ചതുര്‍ദിന ടെസ്റ്റില്‍ ഇന്ത്യ എയ്ക്ക് വേണ്ടി സെഞ്ചുറി പൂര്‍ത്തിയാക്കി കെ എല്‍ രാഹുല്‍. 102 റണ്‍സുമായി അദ്ദേഹം ഇപ്പോഴും ക്രീസിലുണ്ട്. രാഹുലിന്റെ ഇന്നിംഗ്‌സ് കരുത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സെടുത്തിട്ടുണ്ട്. രാഹുലിനൊപ്പം ധ്രുവ് ജുറല്‍ (50) ക്രീസിലുണ്ട്. നേരത്തെ, ടോസ് നേടിയ നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജെയിംസ് റ്യൂ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. നാല് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. സര്‍ഫറാസ് ഖാന് പകരം രാഹുല്‍ ടീമിലെത്തി. തനുഷ് കൊട്ടിയാന്‍, തുഷാര്‍ ദേശ്പാണ്ഡെ, ഖലീല്‍ അഹമ്മദ് എന്നിവരും പ്ലേയിംഗ് ഇലവനിലുണ്ട്. ഹര്‍ഷ് ദുബെ, ഹര്‍ഷിത് റാണ, മുകേഷ് കുമാര്‍ എന്നിവര്‍ പുറത്തായി. തനുഷാണ് ടീമിലെ ഏക സ്പിന്നര്‍

നേരത്തെ അത്ര മികച്ചതല്ലായിരുന്നു ഇന്ത്യയുടെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ 40 റണ്‍സുള്ളപ്പോള്‍ യശസ്വി ജയ്‌സ്വാള്‍ (17), ക്യാപ്റ്റന്‍ അഭിമന്യൂ ഈശ്വരന്‍ (11) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. ക്രിസ് വോക്‌സിനായിരുന്നു രണ്ട് വിക്കറ്റുകളും. ജയ്‌സ്വാള്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയപ്പോള്‍ അഭിമന്യൂ ബൗള്‍ഡാവുകയായിരുന്നു. പിന്നീട് കരുണ്‍ നായര്‍ (40) – രാഹുല്‍ സഖ്യം 86 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതാണ് തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. എന്നാല്‍ വോക്‌സ് വീണ്ടും ബ്രേക്ക് ത്രൂമായെത്തി. കരുണ്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. നാല് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു കരുണിന്റെ ഇന്നിംഗ്‌സ്. പിന്നീട് രാഹുല്‍ – ജുറല്‍ സഖ്യം ഇതുവരെ 109 റണ്‍സ് ചേര്‍ത്തിട്ടുണ്ട്. ഇതിനിടെ സെഞ്ചുറി പൂര്‍ത്തിയാക്കിയ രാഹുല്‍ 13 ഫോറും ഒരു സിക്‌സും നേടി.

നേരത്തെ, രാഹുലിനെ ഓപ്പണറാക്കിയാണ് ഇന്ത്യ ഇറങ്ങിയത്. ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്കവാദ് എന്നിവര്‍ക്ക് ഇന്നും അവസരം ലഭിച്ചില്ല. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം

ഇന്ത്യ എ: കെ.എല്‍. രാഹുല്‍, യശസ്വി ജയ്സ്വാള്‍, അഭിമന്യു ഈശ്വരന്‍ (ക്യാപ്റ്റന്‍), കരുണ്‍ നായര്‍, ധ്രുവ് ജൂറല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, ഷാര്‍ദുല്‍ താക്കൂര്‍, തനുഷ് കോട്ടിയന്‍, അന്‍ഷുല്‍ കാംബോജ്, തുഷാര്‍ ദേശ്പാണ്ഡെ, ഖലീല്‍ അഹമ്മദ്.

ഇംഗ്ലണ്ട് ലയണ്‍സ്: ടോം ഹെയ്ന്‍സ്, ബെന്‍ മക്കിന്നി, എമിലിയോ ഗേ, ജോര്‍ദാന്‍ കോക്‌സ്, ജെയിംസ് റ്യൂ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), മാക്‌സ് ഹോള്‍ഡന്‍, ജോര്‍ജ്ജ് ഹില്‍, ക്രിസ് വോക്‌സ്, ഫര്‍ഹാന്‍ അഹമ്മദ്, ജോഷ് ടംഗ്, എഡി ജാക്ക്.

റണ്‍മല കണ്ട ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചെങ്കിലും ടെസ്റ്റ് ടീമിലെ പ്രധാന താരങ്ങളെല്ലാം മികവ് കാട്ടിയത് ഇന്ത്യ എക്ക് ആശ്വാസകരമാണ്. ടെസ്റ്റ് ടീം നായകന്‍ ശുഭ്മാന്‍ ഗില്ലിനെയും സായ് സുദര്‍ശനെയും രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ഇരുവര്‍ക്കും ബിസിസിഐ വിശ്രമം അനുവദിച്ചിരുന്നു. ഇരുവരും ഉടനെ ഇംഗ്ലണ്ടിലെത്തും. രോഹിത് ശര്‍മയും വിരാട് കോലിയും വിരമിച്ചതോടെ ടെസ്റ്റ് ടീമിലെ സീനിയര്‍ ബാറ്ററായ രാഹുലാണ് ശ്രദ്ധാകേന്ദ്രം.

Related Articles

Back to top button