വീണ്ടും ചക്രവാതച്ചുഴി; അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് അതിശക്തമായ മഴ

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. തീവ്രമായ മഴ കണക്കിലെടുത്ത് ഇന്നും നാളെയും വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും നാളെ കണ്ണൂർ, കാസർകോട് ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടൽ.
മഹാരാഷ്ട്ര തീരത്തോട് ചേർന്ന്, മധ്യ-കിഴക്കൻ അറബിക്കടലിന് മുകളിലായി ചക്രവാത ചുഴി നിലകൊള്ളുന്നു. വടക്കൻ തെലങ്കാനയ്ക്കും സമീപപ്രദേശങ്ങൾക്കും മുകളിലായുള്ള ചക്രവാത ചുഴി തുടരുന്നു. ജൂൺ 29 മുതൽ ജൂലൈ 03 തീയതികളിൽ, കേരളം, മാഹി & ലക്ഷദ്വീപ് എന്നിവിടങ്ങളിൽ വ്യാപകമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂൺ 29, 30 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ട അതി ശക്തമായ മഴയ്ക്കും ജൂൺ 29 മുതൽ ജൂലൈ 3 വരെ തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത. അതോടൊപ്പം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ (ചിലപ്പോൾ പരമാവധി 60 കി.മീ വരെ) വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നും മുന്നറിയിപ്പിൽ പറയുന്നു.




