രണ്ട് ഭരണപക്ഷ എം.എൽ.എമാരുടെ സത്യപ്രതിജ്ഞയിൽ ചട്ടലംഘനം; പരാതി നൽകാൻ സിപിഎം നീക്കം

പുതിയ നിയമസഭാ സമ്മേളനത്തിന്റെ തുടക്കത്തിൽ തന്നെ ഭരണപക്ഷത്തെ സമ്മർദത്തിലാക്കാൻ പ്രതിപക്ഷം നീക്കം ശക്തമാക്കുന്നു. രണ്ട് ഭരണപക്ഷ എം.എൽ.എമാരുടെ സത്യപ്രതിജ്ഞയിൽ ചട്ടലംഘനം ഉണ്ടായെന്ന ആരോപണമാണ് പ്രതിപക്ഷം ഉയർത്തുന്നത്. ആലുവ എം.എൽ.എ. അൻവർ സാദത്ത് സത്യവാചകം ചൊല്ലുന്നതിനിടെ ഔദ്യോഗിക പ്രതിജ്ഞാവാക്യത്തിന് പുറമേ “എന്റെ പ്രിയപ്പെട്ട ആലുവക്കാർക്കുള്ള നന്ദിയും രേഖപ്പെടുത്തുന്നു” എന്ന് പറഞ്ഞതാണ് വിവാദത്തിന് വഴിവെച്ചത്. ഭരണഘടന നിർദേശിക്കുന്ന സത്യപ്രതിജ്ഞാ വാചകത്തിൽ അധികമായി ഒന്നും ചേർക്കാൻ പാടില്ലെന്നതിനാൽ, അദ്ദേഹത്തിന്റെ പ്രതിജ്ഞ നിയമപരമായി അസാധുവാണെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.
അതേസമയം, പയ്യന്നൂർ എം.എൽ.എ. വി. കുഞ്ഞികൃഷ്ണന്റെ സത്യപ്രതിജ്ഞയെ ചൊല്ലി മറ്റൊരു പരാതിയും ഉയർന്നിട്ടുണ്ട്. അദ്ദേഹം പ്രതിജ്ഞ ചെയ്യുമ്പോൾ പ്രോടെം സ്പീക്കർ ജി. സുധാകരൻ ചെയറിൽ ഉണ്ടായിരുന്നില്ലെന്നാണ് ആരോപണം. പ്രോടെം സ്പീക്കറുടെ സാന്നിധ്യത്തിലാണ് എം.എൽ.എമാർ ശപഥം ചെയ്ത് അധികാരമേൽക്കേണ്ടതെന്നതിനാൽ, ഈ നടപടിയുടെ നിയമസാധുത ചോദ്യം ചെയ്യപ്പെടുകയാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.
ഇരുവരുടെയും സത്യപ്രതിജ്ഞ റദ്ദാക്കി വീണ്ടും സത്യപ്രതിജ്ഞ ചെയ്യിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് പരാതി നൽകാനാണ് സി.പി.എം നേതൃത്വത്തിന്റെ തീരുമാനം. സത്യപ്രതിജ്ഞാ ചടങ്ങിനിടെ സന്ദർശക ഗാലറിയിൽ നിന്ന് കൈയടിയും ആർപ്പുവിളികളും ഉണ്ടായതും പ്രതിപക്ഷം വിഷയമാക്കും. ഇത് സഭയുടെ അച്ചടക്കവും മര്യാദകളും ലംഘിക്കുന്ന നടപടിയാണെന്നാണ് അവരുടെ ആരോപണം.
ഭരണഘടനയുടെ അനുച്ഛേദം 188 പ്രകാരമാണ് എം.എൽ.എമാരുടെ സത്യപ്രതിജ്ഞ നടത്തുന്നത്. നിശ്ചിത മാതൃകയിലുള്ള വാചകങ്ങൾ മാത്രമേ ഉപയോഗിക്കാവൂ. അധിക വാക്കുകളോ വാചകങ്ങളോ ചേർക്കുന്നത് പ്രതിജ്ഞയുടെ സാധുതയെ ബാധിക്കാമെന്ന വ്യവസ്ഥയുണ്ട്. എന്നാൽ ഇക്കാര്യങ്ങളിൽ അന്തിമ തീരുമാനം എടുക്കേണ്ടത് സ്പീക്കറാണെന്നും ഭരണഘടനാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.



