”എവിടെ മത്സരിച്ചാലും കെസിയെ തോൽപ്പിക്കും”; രാഹുൽ ഗാന്ധിയുടെ പേജിലുൾപ്പടെ വിവാദ കമന്റുകൾ

കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വങ്ങൾ ശക്തമാകുന്നതിനിടെ, എഐസിസി ജനറൽ സെക്രട്ടറിയായ കെ സി വേണുഗോപാലിനെതിരെ ശക്തമായ സൈബർ ആക്രമണം. വി.ഡി. സതീശൻ അനുകൂലികൾ അദ്ദേഹത്തെ പിന്തുണച്ചും കെസിയെ വിമർശിച്ചും സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ്.
കെസി വേണുഗോപാലിന്റെ ഫേസ്ബുക്ക് പേജിലും രാഹുൽ ഗാന്ധിയുടെ പേജിലുമാണ് വലിയ തോതിൽ കമന്റുകൾ പ്രത്യക്ഷപ്പെടുന്നത്. ”എവിടെ മത്സരിച്ചാലും കെസിയെ തോൽപ്പിക്കും” എന്ന തരത്തിലുള്ള പ്രതികരണങ്ങൾ ഉൾപ്പെടെ നിരവധി ആക്ഷേപകരമായ കമന്റുകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അതേസമയം, മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ തർക്കം ശക്തമായി തുടരുകയാണ്. എംഎൽഎമാരുടെ നിലപാടുകൾ കേട്ട് നിരീക്ഷക സംഘം നിർണായക തീരുമാനത്തിലേക്ക് കടക്കും. വിഡി സതീശൻ, കെസി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നീ മൂന്ന് നേതാക്കളാണ് മുഖ്യമന്ത്രിയാകാൻ രംഗത്തുള്ളത്. തർക്കം പാർട്ടിയെ ഗുരുതരമായി ബാധിക്കാതെ മുഖ്യമന്ത്രിയെ തീരുമാനിക്കാമെന്ന നിലപാടിലാണ് ഹൈക്കമാൻഡ് ഉള്ളത്.
ആരാകണം മുഖ്യമന്ത്രിയെന്ന കാര്യം തീരുമാനിക്കാൻ എ ഐ സി സി നിരീക്ഷകരുടെ നേതൃത്വത്തിൽ നിർണായക ചര്ച്ചകള് തിരുവനന്തപുരത്ത് പുരോഗമിക്കുമ്പോൾ കോൺഗ്രസിൽ പോരും കനക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനത്തിനായി കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല പക്ഷങ്ങൾ അരയും തലയും മുറുക്കിയിരിക്കുകയാണ്. എം എൽ എമാരുടെ പിന്തുണ കെ സി പക്ഷത്തിനാണ് കൂടുതലെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ.
എന്നാൽ എ ഐ സി സി ജനറൽ സെക്രട്ടറിമാരായ മുകുൾ വാസ്നിക്കും അജയ് മാക്കനും എം എൽ എമാരെ ഒറ്റയ്ക്ക് ഒറ്റയ്ക്ക് കണ്ടപ്പോൾ, കെ സി പക്ഷത്തിന്റെ കണക്കുകളെല്ലാം തെറ്റിയെന്നാണ് വി ഡി പക്ഷവും ആർ സി പക്ഷവും പറയുന്നത്. കെ സിക്ക് കൂട്ടമായി പിന്തുണ നൽകിയിരുന്ന എം എൽ എമാർ ഒറ്റയ്ക്കൊറ്റക്കുള്ള കണക്കെടുപ്പിൽ അഭിപ്രായം മാറ്റിയെന്നാണ് ഇരുപക്ഷത്തിന്റെയും വാദം.
40 ലധികം പേരുടെ പിന്തുണ എന്ന കെ സി പക്ഷത്തിന്റെ കണക്ക് തെറ്റാണെന്ന് വി ഡി – ആർ സി പക്ഷങ്ങൾ വ്യക്തമാക്കി. 30 മുതൽ 35 വരെ എം എൽ എ മാരുടെ പിന്തുണ തങ്ങൾക്കാണെന്നാണ് വി ഡി പക്ഷം പറയുന്നത്. 23 പേരുടെ പിന്തുണ എന്നാണ് ചെന്നിത്തല പക്ഷത്തിന്റെ അവകാശ വാദം.
അതിനിടയിലാണ് വി ഡി പക്ഷത്ത് നിന്നും മറ്റൊരു വാർത്ത കൂടി പുറത്തേക്ക് വരുന്നത്. മുഖ്യമന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കിൽ സതീശൻ മന്ത്രിയാകാനുമില്ലെന്ന് നിരീക്ഷകരെ അറിയിച്ചെന്ന വാർത്തകൾ വി ഡി ചേരി നിഷേധിച്ചു. മുഖ്യമന്ത്രി ആയില്ലെങ്കിൽ മന്ത്രിയാകാൻ ഇല്ലെന്ന് പറഞ്ഞിട്ടില്ലെന്നാണ് വി ഡി പക്ഷം ഇപ്പോൾ അറിയിച്ചിട്ടുള്ളത്.
അത്തരം നിലപാടുകൾ നിരീക്ഷകർക്ക് മുന്നിൽ അല്ല പറയേണ്ടത് എന്നാണ് വിശദീകരണം. രാവിലെ താജ് ഹോട്ടലിൽ എത്തിയ സതീശൻ, മുഖ്യമന്ത്രിയായില്ലെങ്കിൽ മന്ത്രിയാകാനില്ലെന്ന് കേന്ദ്ര നിരീക്ഷകരെ അറിയിച്ചതായാണ് നേരത്തെ വാർത്തകൾ പുറത്തുവന്നത്. എം എൽ എമാരുടെ എണ്ണം എന്ന സാങ്കേതിക മാനദണ്ഡം മാത്രം നോക്കരുതെന്നും സതീശന് അറിയിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ ചർച്ചകൾ ആരംഭിച്ചതോടെയാണ് തർക്കം മുറുകുന്നതിന് മുന്നോടിയായി നിരീക്ഷകരെ കേരളത്തിലേക്ക് അയക്കാൻ രാഹുൽ ഗാന്ധിയും മല്ലികാർജ്ജുൻ ഗാർഗെയും പങ്കെടുത്ത യോഗം തീരുമാനമെടുത്തത്.



