കണ്ണൂരില്‍ അമ്മയെ കഴുത്തറുത്ത് കൊന്ന കേസ്..അച്ഛനെ ലക്ഷ്യമിട്ടെങ്കിലും സാധിച്ചില്ലെന്ന് പ്രതി

കണ്ണൂരില്‍ അമ്മയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതിയായ 25കാരന്‍ ക്രിസ്റ്റിയെ താന്നിക്കുന്നിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കൂത്തുപറമ്പിലുള്ള സബ് ജയിലില്‍ കഴിഞ്ഞിരുന്ന പ്രതിയെ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്ന് ഒരു ദിവസത്തേക്കാണ് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.

ഉച്ചകഴിഞ്ഞ് മൂന്നരയോടെ താന്നിക്കുന്നിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. വീട്ടില്‍ ആരുമില്ലാത്ത സമയത്തായിരുന്നു തെളിവെടുപ്പ്. താക്കോല്‍ സമീപത്തെ വാടകക്കെട്ടിടത്തിലെ താമസക്കാരെ ഏല്‍പിച്ചിരുന്നു. യാതൊരു ഭാവഭേദവുമില്ലാതെ അമ്മയെ കിടപ്പുമുറിയില്‍ വച്ചാണ് കൊലപ്പെടുത്തിയെന്ന് പറഞ്ഞ ക്രിസ്റ്റി കൊലപാതകരീതിയും വിവരിച്ചു.

ശാരീരികമായി ക്ഷീണമുണ്ടെങ്കിലും ചോദ്യങ്ങള്‍ക്കെല്ലാം ക്രിസ്റ്റി മറുപടി നല്‍കി. കേളകം പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്ത പ്രതിയെ രാത്രി തന്നെ തിരികെ കോടതിയില്‍ ഹാജരാക്കി ജയിലിലേക്ക് മാറ്റി. പേരാവൂര്‍ ഡിവൈഎസ്പി ചന്ദ്രമോഹന്‍, കേളകം എസ്എച്ച്ഒ ഇതിഹാസ് താഹ, എസ്‌ഐ മുഹമ്മദലി എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. ഇക്കഴിഞ്ഞ ഏപ്രില്‍ 24നാണ് കേസിന് ആസ്പദമായ സംഭവം.

അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ക്രിസ്റ്റി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. ക്രിസ്റ്റിയുടെ അമ്മ ഗീതമ്മ (50) മഹിളാ മോര്‍ച്ച ജില്ലാ കമ്മിറ്റിയംഗമായിരുന്നു. കേളകത്ത് മൊണാലിസ എന്ന പേരില്‍ ഇവര്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തിവരികയായിരുന്നു. കൊലയ്ക്കുശേഷം വീട്ടില്‍ തങ്ങിയ ക്രിസ്റ്റി പിന്നീട് സമീപവാസിയായ യുവാവിനെ വിളിച്ചുവരുത്തുകയും അയാളുടെ സ്‌കൂട്ടറില്‍ കേളകം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയുമായിരുന്നു. പൊലീസെത്തിയാണ് ഗീതമ്മയെ ആശുപത്രിയിലേക്ക് മാറ്റിയത്.

Related Articles

Back to top button