കെപിസിസി പ്രസിഡൻ്റിൻ്റെ പേരിൽ വ്യാജ കത്ത് പ്രചരിപ്പിച്ചെന്ന കേസ്; കെ. സുധാകരന്റെ സഹോദരിയുടെ മകനെ ചോദ്യം ചെയ്തു

കെപിസിസി പ്രസിഡൻ്റിൻ്റെ പേരിൽ വ്യാജ കത്ത് പ്രചരിപ്പിച്ച കേസിൽ കെ.സുധാകരൻ എംപിയുടെ സഹോദരിയുടെ മകൻ അജിത് കുമാറിനെ ചോദ്യം ചെയ്തു. സണ്ണി ജോസഫ് നൽകിയ പരാതിയിലാണ് അജിത് കുമാറിനെ സൈബർ പൊലീസ് ചോദ്യം ചെയ്തത്. സണ്ണി ജോസഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ആലക്കോട് സൈബർ പൊലീസ് വിങ്ങാണ് നടപടി സ്വീകരിച്ചത്.

കെ. സുധാകരന് കണ്ണൂർ സീറ്റ് നൽകരുത് എന്നാവശ്യപ്പെട്ട് സണ്ണി ജോസഫിന്റെ ലെറ്റർ പാഡിൽ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് അയച്ച രീതിയിലുള്ള കത്താണ് വിവാദമായത്. തന്റെ പേരിൽ വ്യാജമായി കത്ത് നിർമ്മിച്ച് പ്രചരിപ്പിച്ചുവെന്ന് കാട്ടി സണ്ണി ജോസഫ് കഴിഞ്ഞ ആഴ്ച സൈബർ പൊലീസിൽ പരാതി നൽകിയിരുന്നു.വിദേശത്ത് ജോലി ചെയ്യുന്ന അജിത് കുമാർ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് നാട്ടിലെത്തിയത്. ഈ വ്യാജ കത്ത് നിർമ്മാണത്തിന് പിന്നിൽ അജിത് കുമാറിന് പങ്കുണ്ടെന്ന സൂചനകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പൊലീസ് ചോദ്യം ചെയ്തതെന്നാണ് വിവരം. ചോദ്യം ചെയ്യലിന് ശേഷം അജിത്തിനെ വിട്ടയച്ചു. തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായിരുന്ന അജിത്തിന് കത്ത് നിർമാണത്തിൽ എന്ത് പങ്കാണുള്ളതെന്ന് പൊലീസ് വിശദമായി അന്വേഷിച്ചു വരികയാണ്.

Related Articles

Back to top button