യുകെയിലേക്ക് ജോബ് വിസ ശരിയാക്കി തരാമെന്ന് പറഞ്ഞ് തട്ടിയെടുത്തത് 22 ലക്ഷം…രണ്ടു പേർ അറസ്റ്റിൽ…
യുവാവിന് യു.കെ യിലേക്ക് തൊഴിൽ വിസ ശരിയാക്കി തരാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിൽ രണ്ടു പേർ അറസ്റ്റിലായി. പുത്തൻചിറ സ്വദേശിനി പൂതോളി പറമ്പിൽ നിമ്മി (34), സുഹൃത്ത് പത്തനാപുരം സ്വദേശി അധികാരത്ത് വീട്ടിൽ അഖിൽ (34) എന്നിവരെയാണ് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി കെ.ജി സുരേഷും സംഘവും പിടികൂടിയത്. കുറച്ചു നാളായി ചെങ്ങമനാട് വാടകയ്ക്ക് താമസിക്കുകയായിരുന്ന ഇവരെ പൊലീസ് സംഘം രഹസ്യമായി അന്വേഷിച്ചു വരികയായിരുന്നു.
2023 ആഗസ്റ്റ് മാസം മുതൽ 2024 ജനുവരി വരെയുള്ള സമയങ്ങളിൽ പല തവണയായി ലക്ഷങ്ങൾ ഇവർ കൈക്കലാക്കിയിട്ടുണ്ട്. 128400 രൂപ നിമ്മിയുടെ അക്കൗണ്ടിലേക്ക് മാത്രം പരാതിക്കാരനിൽ നിന്നു വാങ്ങിയിട്ടുണ്ടെന്നാണ് പരാതി. നിമ്മിയുടെ നിർദ്ദേശപ്രകാരം വേറെ അക്കൗണ്ടികളിലേക്കും പണം നൽകിയിട്ടുണ്ട്. പരാതിക്കാരനായ സജിത്തിനും രണ്ടും കൂട്ടു കാർക്കും വേണ്ടി വിസ തരാമെന്നു പറഞ്ഞ് മൊത്തം 22 ലക്ഷത്തോളം രൂപ ഇവർ കൈപറ്റിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.