“പത്തനാപുരത്ത് യുഡിഎഫ്-ബിജെപി ഡീൽ”… വോട്ട് മറിച്ചെന്ന് കണക്കുകൾ നിരത്തി കെ.ബി. ഗണേഷ് കുമാർ

കൊല്ലം: പത്തനാപുരം നിയമസഭാ മണ്ഡലത്തിൽ യുഡിഎഫും ബിജെപിയും തമ്മിൽ വോട്ട് കച്ചവടം നടന്നുവെന്ന ഗുരുതര ആരോപണവുമായി മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ. ബിജെപി വോട്ടുകൾ യുഡിഎഫ് സ്ഥാനാർത്ഥിക്ക് മറിച്ചുനൽകിയെന്നും ഇതിന് തെളിവായി മുൻകാല തിരഞ്ഞെടുപ്പുകളിലെ വോട്ട് കണക്കുകൾ പരിശോധിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ഗണേഷ് കുമാറിന്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം….

2016 ല്‍ ബിജെപി സ്ഥാനാര്‍ത്ഥി ഭീമന്‍ രഘുവിന് ലഭിച്ച വോട്ട് 11,700. 2021 ല്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ച വോട്ട് 12,398. 2025 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് മാത്രം നിയോജക മണ്ഡലത്തില്‍ നിന്നും ലഭിച്ചത് 23,000 ഓളം വോട്ടുകളാണ്. ആ സ്ഥാനത്താണ് സംസ്ഥാനത്ത് ഇപ്രാവശ്യം മൂന്ന് സീറ്റുകളില്‍ ജയിച്ച ബിജെപിയ്ക്ക് പത്തനാപുരത്ത് ലഭിച്ചത് ആകെ 7,031 മാത്രം. അതും ബിജെപിയ്ക്ക് വേണ്ടി മത്സരിച്ചത് പത്തനാപുരത്ത് പ്രാതിനിധ്യമില്ലാത്ത ട്വന്റി-ട്വന്റി പാര്‍ട്ടിയും. തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ച പല പഞ്ചായത്ത് വാര്‍ഡുകളില്‍ പോലും വോട്ടുകള്‍ രണ്ടക്കം കടക്കുവാന്‍ ബിജെപിയ്ക്ക് കഴിഞ്ഞിട്ടില്ല. ഇതില്‍ നിന്നുതന്നെ കാര്യം വ്യക്തമാണ്. പ്രചാരണ രംഗത്ത് പോലും സജീവമായി എന്‍ഡിഎ മുന്നണി ഇല്ലായിരുന്നു. യുഡിഎഫ്-ബിജെപി ഡീലിന്റെ ഭാഗമായാണ് പത്തനാപുരം മണ്ഡലത്തിലും ഇരു കൂട്ടരും എല്‍ഡിഎഫിന് എതിരെ പ്രവര്‍ത്തിച്ചത്. ഇവിടെ ചക്ക ചിഹ്നത്തില്‍ ട്വന്റി-ട്വന്റിക്ക് സീറ്റ് നല്‍കിയത് വഴി അവരുടെ ഡീല്‍ ആരംഭിച്ചു. സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇത്തരം ഡീലുകള്‍ ഉണ്ടായിരുന്നു. പാര്‍ട്ടികള്‍ക്ക് കിട്ടിയ വോട്ട് ഷെയറുകള്‍ നോക്കിയാല്‍ മനസിലാകും. സംസ്ഥാനത്ത് തന്നെ ബിജെപി ജയിച്ച മൂന്ന് മണ്ഡലങ്ങളിലും രണ്ടാം സ്ഥാനത്ത് എത്തിയത് എല്‍ഡിഎഫാണ്. വളരെ കുറഞ്ഞ വോട്ടുകള്‍ക്കാണ് മൂന്ന് സ്ഥലത്തും ബിജെപിയ്ക്ക് ജയിക്കാന്‍ കഴിഞ്ഞത്. മൂന്ന് സ്ഥലത്തും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്താണ്. ആ സ്ഥലങ്ങളില്‍ കഴിഞ്ഞ പാര്‍ലമെന്റ്, തദ്ദേശ തിരഞ്ഞെടുപ്പുകളിലെ വോട്ടുകള്‍ പോലും കോണ്‍ഗ്രസിന് ലഭിച്ചില്ല.

Related Articles

Back to top button