നീ ഇതുവരെ ചത്തില്ലേ?’… ക്ലാസിൽ കുഴഞ്ഞുവീണ വിദ്യാർഥിയോട് അധ്യാപികയുടെ…

കണ്ണൂർ: ക്ലാസിൽ തലകറങ്ങി വീണ വിദ്യാർഥിയോട് അധ്യാപിക ക്രൂരമായി പെരുമാറിയെന്ന് പരാതി. ഇരിട്ടി കുന്നോത്ത് സെന്റ് ജോസഫ് യു.പി. സ്കൂളിലെ അധ്യാപിക സിസ്റ്റർ ലിൻഡോ ജോസിനെതിരെയാണ് ആരോപണം. ഒട്ടേറെ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന വിദ്യാർഥി ക്ലാസിൽ കുഴഞ്ഞുവീണ് അബോധാവസ്ഥയിലായപ്പോഴാണ് അധ്യാപിക മോശമായി സംസാരിച്ചതെന്നാണ് രക്ഷിതാക്കളുടെ ആരോപണം. ‘നീ ഇതുവരെ ചത്തില്ലേ?’ എന്ന് അധ്യാപിക കുട്ടിയോട് ചോദിച്ചെന്നും കുട്ടിയെ ചവിട്ടിയെന്നും രക്ഷിതാക്കൾ ആരോപിച്ചു.
കുട്ടിയുടെ ശാരീരിക അവസ്ഥയും ആരോഗ്യപ്രശ്നങ്ങളും സംബന്ധിച്ച് സ്കൂൾ അധികൃതർക്ക് കൃത്യമായ വിവരമുണ്ടായിരുന്നുവെന്നാണ് വിവരം. കുട്ടിക്ക് ആവശ്യമായ പരിഗണനയും കരുതലും സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്ന് നൽകിയിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം, ആരോപണവിധേയയായ അധ്യാപിക രണ്ടുദിവസം മുമ്പാണ് സ്കൂളിൽ ജോലിയിൽ പ്രവേശിച്ചത്. കുട്ടിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്നും സാധാരണ രീതിയിലാണ് താൻ ഇടപെട്ടതെന്നുമാണ് അധ്യാപികയുടെ വിശദീകരണം. കുട്ടിയെ മർദിച്ചിട്ടില്ലെന്നും ശകാരിക്കുക മാത്രമാണ് ചെയ്തതെന്നും അധ്യാപിക വ്യക്തമാക്കി. തന്റെ ഭാഗത്തുനിന്ന് ചില വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്നും അധ്യാപിക സമ്മതിച്ചിട്ടുണ്ട്. സംഭവത്തിൽ അധ്യാപികയുടെ പെരുമാറ്റത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ആരോപണത്തിൽ കൂടുതൽ പരിശോധനയും നടപടികളും ഉണ്ടാകുമെന്നാണ് വിവരം.



