ഹലാൽ ഫായിദ തട്ടിപ്പ്: പാർട്ടി തട്ടിപ്പിന് കൂട്ടുനിന്നെന്ന് ടികെ ഗോവിന്ദൻ

സി പി എമ്മിന്റെ ഇസ്ലാമിക് ബാങ്കിംഗ് സംരംഭമായ ഹലാൽ ഫായിദയിലെ നിക്ഷേപകരുടെ പരാതിയിൽ രൂക്ഷവിമർശനവുമായി ടി കെ ഗോവിന്ദൻ എം എൽ എ. സൊസൈറ്റിയുടെ പ്രസിഡന്റും പ്രൊമോട്ടറുമായ സി പി എം നേതാവ് ഷാജിറിന് സാമ്പത്തിക കൃത്രിമത്തിൽ വലിയ ഉത്തരവാദിത്തമുണ്ടെന്നും നിക്ഷേപകർക്ക് പണം തിരികെ നൽകാൻ സൊസൈറ്റിക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി, തട്ടിപ്പിന് കൂട്ടുനിൽക്കുകയാണെന്നും നിക്ഷേപ തുക തിരിച്ചുനൽകാൻ അടിയന്തര നടപടി വേണമെന്ന് താൻ മുന്നേ തന്നെ ആവശ്യപ്പെട്ടിരുന്നുവെന്നും ഗോവിന്ദൻ തുറന്നടിച്ചു. വിഷയം പാർട്ടി കമ്മിറ്റികളിൽ താനുള്ളപ്പോൾ തന്നെ ചർച്ചയായതാണെന്നും നിക്ഷേപം തിരിച്ചുകൊടുക്കണമെന്ന് ജില്ലാ കമ്മിറ്റിയിൽ നിർദ്ദേശം ഉയർന്നിട്ടും ഒരു ഫലവും ഉണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് തന്റെ നിലപാടെന്നും വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും സഹകരണ വകുപ്പ് മന്ത്രിക്കും പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പരാതിയിൽ അന്വേഷണം നടത്തി തക്കതായ നടപടിയുണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും ടി കെ ഗോവിന്ദൻ കൂട്ടിച്ചേർത്തു.




