ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം വീണ്ടും ലഹരിക്കടത്ത്…..യുവാവിനെ….

കല്‍പ്പറ്റ: മയക്കുമരുന്ന് കടത്ത് അടക്കം നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി സെന്‍ട്രല്‍ ജയിലില്‍ അടച്ചു. കല്‍പ്പറ്റ മുണ്ടേരി താന്നിക്കല്‍ വീട്ടില്‍ വേണുഗോപാല്‍(35)നെയാണ് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്. ജൂലൈ മാസത്തില്‍ അമ്പലവയല്‍ സ്റ്റേഷന് പരിധിയില്‍ 124.39 ഗ്രാം എം.ഡി.എം.എ പിടികൂടിയ സംഭവത്തില്‍ വേണുഗോപാല്‍ ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞു വരികയായിരുന്നു. സ്ഥിരം ലഹരിവില്‍പ്പനക്കാരനായ ഇയാള്‍ ജയിലില്‍ നിന്നിറങ്ങിയ ശേഷം വീണ്ടും ലഹരികടത്തുകയായിരുന്നു.
ഇത്തരത്തില്‍ സ്ഥിരം കുറ്റവാളിയായ ഇയാള്‍ക്കെതിരെ ജില്ലാ പോലീസ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. കാപ്പ നിയമ പ്രകാരം ആറുമാസത്തെ കരുതല്‍ തടവിനാണ് ഉത്തരവ്.കല്‍പ്പറ്റ സ്റ്റേഷനില്‍ വേണുഗോപാലിനെതിരെ നാല് ലഹരിക്കേസുകളും പോലീസിന്റെ ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിയതിനും കേസുണ്ട്. ജില്ലയിലെ എല്ലാ പോലിസ് സ്റ്റേഷന് പരിധിയിലെയും ഗുണ്ടകളെയും സാമൂഹിക വിരുദ്ധരെയും തരം തിരിച്ച് കൂടുതല്‍ പേര്‍ക്കെതിരെ കാപ്പ അടക്കമുള്ള കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിച്ചു വരികയാണ് പോലീസ്.



