ജയിൽ ശിക്ഷ കഴിഞ്ഞ് വീണ്ടും ലഹരി വില്പന….. അപ്പാർട്ട്‌മെന്റിൽ വിതരണത്തിനായി സൂക്ഷിച്ച ലഹരി ശേഖരവുമായി യുവാവ് പിടിയിൽ

തിരുവനന്തപുരം: നഗരത്തിൽ ലഹരിമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനി പിടിയിൽ. വലിയവിളയിലെ അപ്പാർട്ട്‌മെന്റിൽ നിന്ന് മാരക മയക്കുമരുന്നുകളുമായി മുട്ടട സ്വദേശി സിദ്ധാർത്ഥ് (28) ആണ് പൂജപ്പുര പോലീസും ഡാൻസാഫും ചേർന്ന് പിടികൂടിയത്.

തിരുമല വലിയവിള മൈത്രി നഗറിലെ ‘എസ്.പി പ്ലാസ’ എന്ന അപ്പാർട്ട്‌മെന്റിൽ നിന്നാണ് ഇയാളെ പിടികൂടിയത്. വാടകയ്ക്ക് താമസിച്ചിരുന്ന അപ്പാർട്ട്‌മെന്റിൽ നടത്തിയ പരിശോധനയിൽ വലിയൊരു ലഹരി ശേഖരം തന്നെ പോലീസ് കണ്ടെടുത്തു. 5.051 ഗ്രാം എംഡിഎംഎ, എൽഎസ്ഡി സ്റ്റാമ്പ് 0.126 ഗ്രാം (10 എണ്ണം), ഹാഷിഷ് ഓയിൽ 17.633 ഗ്രാം, ഹൈബ്രിഡ് കഞ്ചാവ് 38.546 ഗ്രാം, കഞ്ചാവ് 5.311 ഗ്രാം എന്നിവ പിടിച്ചെടുത്തു. 

സിദ്ധാർത്ഥ് മുൻപും സമാനമായ നിരവധി കേസുകളിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ് വ്യക്തമാക്കി. ബാലരാമപുരം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 200 കിലോ കഞ്ചാവ് കടത്ത് കേസിൽ ഇയാൾ മൂന്ന് വർഷം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ലഹരിമരുന്ന് കൈവശം വെച്ചതിന് എക്സൈസിലും ഇയാൾക്കെതിരെ കേസുകളുണ്ട്. സിറ്റി പോലീസ് കമ്മീഷണർ കെ. കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നായിരുന്നു പോലീസിന്റെ മിന്നൽ പരിശോധന. പ്രതിക്കെതിരെ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Related Articles

Back to top button