ദേശീയപാത നിർമ്മാണത്തിലെ അപാകത… ചേർത്തലയിൽ വീടുകൾ വെള്ളത്തിൽ…. വെള്ളത്തിൽ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

ആലപ്പുഴ: ദേശീയപാത നിർമ്മാണത്തിലെ അപാകതയെത്തുടർന്ന് നിരവധി വീടുകളിൽ വെള്ളം കയറിയതോടെ ആലപ്പുഴ ചേർത്തലയിൽ വെള്ളത്തിൽ കിടന്ന് നാട്ടുകാരുടെ വേറിട്ട പ്രതിഷേധം. ഹൈവേ നിർമ്മാണം തുടങ്ങിയത് മുതൽ പ്രദേശത്ത് ഈ പ്രശ്നം നിലനിൽക്കുന്നുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി പലയിടങ്ങളിലും സ്വാഭാവികമായ വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടതാണ് പ്രദേശവാസികളെ കടുത്ത ദുരിതത്തിലാക്കിയത്. സമീപത്തെ തോട് കരകവിഞ്ഞൊഴുകി വീടുകളിലേക്ക് വെള്ളം കയറുന്ന സാഹചര്യമാണുള്ളത്. നഗരത്തിലെ സകല മാലിന്യങ്ങളും, ശുചിമുറി അവശിഷ്ടങ്ങൾ അടക്കമുള്ള മലിനജലവുമാണ് ഇപ്പോൾ ജനങ്ങളുടെ വീടുകളിലേക്ക് കയറിയിറങ്ങുന്നത്. ഇതോടെ ഭക്ഷണം കഴിക്കാനോ വീടുകളിൽ സ്വസ്ഥമായി ഇരിക്കാനോ കഴിയാത്ത അവസ്ഥയിലാണ് സ്ത്രീകളും കുട്ടികളും അടക്കമുള്ള പ്രദേശവാസികൾ.
പ്രതിഷേധ വാർത്ത പുറത്തുവന്നതോടെ ഒടുവിൽ അധികൃതർ അടിയന്തര നടപടിയുമായി രംഗത്തെത്തിയിട്ടുണ്ട്. വൈകിട്ട് ഏഴുമണിയോടെ തോട്ടിലെ തടസ്സങ്ങൾ പൊളിച്ചുനീക്കുമെന്ന് അധികൃതർ അറിയിച്ചു. ദേശീയപാത അതോറിറ്റി ഇതിനായുള്ള പ്രവൃത്തികൾ ചെയ്യാമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. നിർദ്ദിഷ്ട സമയത്തിനുള്ളിൽ അതോറിറ്റി തടസ്സം നീക്കിയില്ലെങ്കിൽ നഗരസഭ മുൻകൈയെടുത്ത് ഇത് പൊളിച്ചുനീക്കുമെന്ന് നഗരസഭാ ചെയർപേഴ്സണും വ്യക്തമാSubമാക്കി. അതേസമയം, ദുരിതത്തിന് ശാശ്വത പരിഹാരം ഉണ്ടായില്ലെങ്കിൽ ദേശീയപാത അതോറിറ്റിക്കെതിരെ വരും ദിവസങ്ങളിലും ശക്തമായ ജനകീയ പ്രതിഷേധം സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.



