കോടിയുടെ MDMA വേട്ട… നാല് മാസത്തെ ഒളിവ് ജീവിതം അവസാനിപ്പിച്ച് പ്രധാന പ്രതി ബാംഗ്ലൂരിൽ നിന്ന് പിടിയിൽ

കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം വീട്ടിൽ നിന്ന് ഒരുകോടി രൂപ വിലവരുന്ന MDMA പിടികൂടിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രധാന പ്രതി മുഹമ്മദ് ജാസിർ പിടിയിൽ. മലപ്പുറം ചേലേമ്പ്ര സ്വദേശിയായ ജാസിറിനെ ബാംഗ്ലൂരിൽ വെച്ചാണ് തേഞ്ഞിപ്പലം പോലീസ് പിടികൂടിയത്. സംഭവത്തിന് ശേഷം നാല് മാസമായി ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ.
കഴിഞ്ഞ ഫെബ്രുവരി 10-നായിരുന്നു കേരളത്തെ ഞെട്ടിച്ച വൻ രാസലഹരി വേട്ട കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം നടന്നത്. ചേലേമ്പ്ര സ്വദേശി അസീസിന്റെ വീട്ടിൽ നിന്ന് ഒരുകോടി രൂപ വിലമതിക്കുന്ന 1031.13 ഗ്രാം MDMA ആണ് അന്ന് പോലീസ് പിടികൂടിയത്. പരിശോധനാ സമയത്ത് വീട്ടിൽ നിന്ന് ഒളിchangeച്ചോടിയ മുഹമ്മദ് ജാസിറിനെ ഒടുവിൽ നാല് മാസത്തെ തിരച്ചിലിനൊടുവിൽ ബാംഗ്ലൂരിൽ നിന്നാണ് പോലീസ് വലയിലാക്കിയത്.
ലഹരിമരുന്നിന് പുറമെ വിൽപനയിലൂടെ ലഭിച്ച 21 ലക്ഷം രൂപ, അഞ്ച് ഇലക്ട്രിക് ത്രാസുകൾ, വോക്കി ടോക്കി, ഗ്യാസ് ബർണർ എന്നിവയും അന്ന് വീട്ടിൽ നിന്ന് കണ്ടുകെട്ടിയിരുന്നു. വിപുലമായ സജ്ജീകരണങ്ങളോടെയായിരുന്നു പ്രതികൾ ലഹരി വിൽപന നടത്തിയിരുന്നത്. കേസിൽ ജാസിറിന്റെ മാതാപിതാക്കളായ അസീസ്, ഖമറുന്നീസ, സുഹൃത്ത് സലാഹുദ്ധീൻ എന്നിവരെ അന്ന് തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ അസീസ് തവനൂർ ജയിലിലും ഖമറുന്നീസ മഞ്ചേരി ജില്ലാ ജയിലിലുമാണ് റിമാൻഡിൽ കഴിയുന്നത്. യൂണിവേഴ്സിറ്റി പരിസരത്തെ വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടായിരുന്നു ഇവരുടെ ലഹരി വിതരണം. 50 ദിവസത്തിനിടെ തേഞ്ഞിപ്പലം പോലീസ് പിടികൂടുന്ന രണ്ടാമത്തെ വൻ MDMA ശേഖരമായിരുന്നു ഇത്. ഒളിവിൽ പോയ ജാസിറിനായുള്ള ലുക്ക് ഔട്ട് നോട്ടീസ് ഉൾപ്പെടെ പുറപ്പെടുവിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. പ്രതിയെ മലപ്പുറത്ത് എത്തിച്ച് വിശദമായി ചോദ്യം ചെയ്യുന്നതോടെ ബാംഗ്ലൂരിലെ ലഹരി മാഫിയാ തലവന്മാരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പോലീസ് കരുതുന്നത്.



