എഫ്സിആർഎ ചട്ട ഭേദഗതി ന്യൂനപക്ഷ വേട്ട ലക്ഷ്യമിട്ടുള്ളത്; അടിയന്തരമായി പിൻവലിക്കണമെന്ന് മുഖ്യമന്ത്രി

കേന്ദ്ര സർക്കാർ ഏകപക്ഷീയമായി എഫ്സിആർഎ ചട്ടം ഭേദഗതി ചെയ്തത് കടുത്ത പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. പുതിയ ചട്ട ഭേദഗതിയോടെ രാജ്യത്ത് സന്നദ്ധസംഘടനകൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനാകാത്ത സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. സംഘ്പരിവാർ സംഘടനകൾ രാജ്യവ്യാപകമായി നടത്തുന്ന ന്യൂനപക്ഷ വേട്ട ശക്തമാക്കുന്നതിന്റെ ഭാഗമാണോ എഫ്സിആർഎ ചട്ട ഭേദഗതിയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഉത്തരേന്ത്യയിലെയും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെയും ആദിവാസി മേഖലകളിൽ ദീർഘകാലമായി വിദ്യാഭ്യാസ-സാമൂഹിക പ്രവർത്തനങ്ങൾ നടത്തുന്ന സന്നദ്ധ സംഘടനകളെ പൂർണ്ണമായും ഇല്ലാതാക്കുന്നതാണ് കേന്ദ്രത്തിന്റെ പുതിയ ഭേദഗതി. സംഘ്പരിവാർ സംഘടനകളുടെ ആവശ്യപ്രകാരം ഭരണകൂടത്തിന് രാജ്യത്തെ ഏത് സംഘടനകളുടെയും പ്രവർത്തനം എളുപ്പത്തിൽ നിരോധിക്കാനാകുന്ന അവസ്ഥയാണ് ഇതിലൂടെ സംജാതമായിരിക്കുന്നത്.ന്യൂനപക്ഷ വിഭാഗങ്ങളെ മാത്രം ലക്ഷ്യം വച്ചുള്ള ഈ കരിനിയമ ഭേദഗതിയിൽ നിന്നും അടിയന്തരമായി പിന്മാറാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെ ബാധിക്കുന്ന ഈ വിഷയത്തിൽ ബിജെപി സംസ്ഥാന നേതൃത്വവും കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാരും തങ്ങളുടെ അഭിപ്രായം വ്യക്തമാക്കാൻ തയ്യാറാകണമെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.



