ബിജെപി നേതാവിനെതിരായ കേസ് ഒതുക്കാൻ ഗുണ്ടാ ഭീഷണി; ക്വട്ടേഷൻ സംഘത്തലവൻ പിടിയിൽ

തൃശൂർ: ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആർ. ശ്രീകുമാറിനെതിരെയുള്ള ഗാർഹിക പീഡന പരാതി പിൻവലിക്കാൻ ഭാര്യയെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രമുഖ ഗുണ്ടാ നേതാവ് അറസ്റ്റിൽ. കൊലപാതകവും വധശ്രമവും ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കല്ലാടൻ ഗിരീഷിനെയാണ് മതിലകം പോലീസ് പിടികൂടിയത്. കേസിൽ ബിജെപി നേതാവ് എ.ആർ. ശ്രീകുമാറിനെ പോലീസ് രണ്ടാം പ്രതിയാക്കിയിട്ടുണ്ട്.

ശ്രീകുമാറിന്റെ നിർദേശപ്രകാരമാണ് ഗിരീഷ് തന്റെ വീട്ടിലെത്തി ഭീഷണി മുഴക്കിയതെന്ന് ഭാര്യ പ്രിയങ്ക പോലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.

ശ്രീകുമാറിനെതിരെയുള്ള വധശ്രമക്കേസ് പിൻവലിക്കണമെന്നും കോടതിയിൽ അനുകൂലമായി മൊഴി നൽകണമെന്നും ആവശ്യപ്പെട്ടാണ് കല്ലാടൻ ഗിരീഷ് പ്രിയങ്കയുടെ പുതിയകാവിലെ വീട്ടിൽ അതിക്രമിച്ചു കയറിയത്. പരാതി പിൻവലിച്ചില്ലെങ്കിൽ വകവരുത്തുമെന്നും ‘പണി തരുമെന്നും’ ഇയാൾ ഭീഷണിപ്പെടുത്തിയതായി എഫ്.ഐ.ആറിലുണ്ട്. ഭീഷണിപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം പ്രിയങ്കയെ ക്രൂരമായി മർദ്ദിച്ചതിന് ശ്രീകുമാറിനെതിരെ വധശ്രമം, ഗാർഹിക പീഡനം എന്നീ കുറ്റങ്ങൾ ചുമത്തി പോലീസ് കേസെടുത്തിരുന്നു. പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിനാണ് തല ചുമരിലിടിപ്പിക്കുകയും മുഖത്തടിക്കുകയും ചെയ്തതെന്ന് പ്രിയങ്കയുടെ മുൻ പരാതിയിൽ പറഞ്ഞിരുന്നു.

അതിക്രമിച്ചു കയറൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ മുൻനിർത്തി ഭാരതീയ ന്യായ സംഹിതയിലെ (BNS) 332(c), 351(2), 232(1), 3(5) എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

അറസ്റ്റിലായ കല്ലാടൻ ഗിരീഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

അതേസമയം, മർദനക്കേസിൽ ശ്രീകുമാർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണനയിലായതിനാൽ അദ്ദേഹത്തിന്റെ അറസ്റ്റ് കോടതി താത്കാലികമായി തടഞ്ഞിരിക്കുകയാണ്.

Related Articles

Back to top button